2009-08-13

എച്ച്‌ 1 എന്‍ 1 അലമുറ


ഒരു മഹാമാരിയുടെ മുന്നിലാണ്‌ ലോകം. പന്നിപ്പനി എന്ന പൊതുനാമത്തില്‍ അറിയപ്പെട്ടുന്ന എച്ച്‌ 1 എന്‍ 1 എന്ന വൈറസ്‌ ബാധയുടെ. രോഗബാധിതനായ ഒരാളുടെ ഉച്ഛ്വാസത്തിലൂടെ മറ്റൊരാളിലേക്ക്‌ വൈറസ്‌ എത്തുന്നു. അതുകൊണ്ടുതന്നെ സാംക്രമിക ഭീഷണി വലുതാണ്‌. പന്നികളിലാണ്‌ ഈ വൈറസിനെ ആദ്യം കണ്ടെത്തിയത്‌. ഇവ പിന്നീട്‌ മനുഷ്യ ശരീരത്തിലേക്ക്‌ കടക്കാനുള്ള ശേഷി കൈവരിച്ചു. 1918ലാണ്‌ ഈ വൈറസിന്റെ ആക്രമണം ആദ്യമായി രേഖപ്പെടുത്തപ്പെട്ടത്‌. അതിന്‌ മുമ്പും ഉണ്ടായിട്ടുണ്ടാവാം, പക്ഷേ, തിരിച്ചറിയപ്പെട്ടിട്ടുണ്ടാവില്ല. ഇന്ന്‌ പക്ഷേ, രോഗം മൂര്‍ത്തമായി മുന്നിലുണ്ട്‌. അതുണ്ടാക്കുന്ന ആഘാതം (ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം, മരണം എന്നീ കണക്കില്‍) ദിനേന പുറത്തുവരുന്നുമുണ്ട്‌. എബോള, പക്ഷിപ്പനി, സാര്‍സ്‌ എന്നിങ്ങനെ മുന്‍കാലങ്ങളില്‍ `പ്രസിദ്ധി' നേടിയ രോഗങ്ങളുടെ പട്ടികയിലേക്ക്‌ പന്നിപ്പനിയും എത്തിയിരിക്കുന്നു.


രോഗങ്ങളല്ല, അതിനെ നേരിടാന്‍ നടക്കുന്ന വിപുലമായ ഒരുക്കങ്ങളാണ്‌ കൂടുതല്‍ ശ്രദ്ധേയമാവുന്നത്‌. രോഗകാരണത്തെക്കുറിച്ച്‌ വരെ സംശയങ്ങള്‍ ഉയരാന്‍ ഈ തയ്യാറെടുപ്പ്‌ കാരണമാവുന്നുണ്ട്‌. ഇന്ത്യയിലെ കാര്യം മാത്രമെടുക്കുക. പന്നിപ്പനി ബാധ രാജ്യത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ തുടങ്ങിയിട്ട്‌ ഒരു മാസത്തിലേറെയായി. വിദേശത്തു നിന്ന്‌ എത്തുന്നവരിലാണ്‌ വൈറസ്‌ ബാധയുടെ സാധ്യത എന്ന്‌ കണക്കാക്കി വിമാനത്താവളങ്ങളില്‍ പരിശോധനക്ക്‌ സംവിധാനമൊരുക്കി. രോഗ ബാധിതരെന്ന്‌ സംശയിക്കുന്നവര്‍ക്ക്‌ കരുതല്‍ തടങ്കലിന്‌ സമാനമായ ആശുപത്രി വാസത്തിന്‌ വിധേയരാവേണ്ടിവന്നു. എന്നിട്ടും വൈറസ്‌ വ്യാപിക്കുന്നത്‌ തടയാനായില്ല. മരണങ്ങളുണ്ടായി. മരണകാരണം എച്ച്‌ 1 എന്‍ 1 തന്നെ എന്ന്‌ ഉറപ്പിച്ച്‌ മരുന്നും മുഖാവരണവും വന്‍തോതില്‍ വാങ്ങി വിതരണം ചെയ്യാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. യാഥാര്‍ഥ്യം ജനങ്ങളില്‍ നിന്ന്‌ മറച്ചുവെക്കപ്പെടുന്നുവെന്നതാണ്‌ ഇതിന്റെയെല്ലാം അന്തിമ ഫലം.


ലോകത്താകെ തുടരുന്ന ഗവേഷണങ്ങളിലൊന്നിനും വൈറസിനെ ചെറുക്കാന്‍ ഫലപ്രദമായ ഔഷധം വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ്‌ വസ്‌തുത. ചില പ്രതിരോധ മരുന്നുകള്‍ വികസിപ്പിച്ചിട്ടുണ്ട്‌. പക്ഷേ, വേഗത്തില്‍ രൂപമാറ്റം നടത്താനുള്ള വൈറസിന്റെ കഴിവ്‌ ഈ മരുന്നുകളെയും നിഷ്‌പ്രഭമാക്കുകയാണ്‌. രോഗബാധ നിര്‍ണയിച്ച്‌ ഈ മരുന്നുകള്‍ നല്‍കാന്‍ ഡോക്‌ടര്‍മാര്‍ക്ക്‌ കഴിയും. പക്ഷേ, മരുന്ന്‌ രോഗിയുടെ ശരീരത്തില്‍ എത്തുമ്പോഴേക്കും വൈറസ്‌ ഈ മരുന്നിന്‌ കീഴ്‌പ്പെടുത്താന്‍ കഴിയാത്ത രൂപത്തിലേക്ക്‌ മാറിയിട്ടുണ്ടാവും. ഇതൊന്നും പുതിയ അറിവുമല്ല. നമ്മുടെ ഭിഷഗ്വരന്‍മാര്‍ കാലങ്ങള്‍ക്കു മുമ്പേ ആര്‍ജിച്ചതാണ്‌.


നമുക്ക്‌ കൂടുതല്‍ പരിചിതമായ അഞ്ചാം പനി, ചിക്കന്‍ പോക്‌സ്‌ തുടങ്ങിയവയുടെ കാര്യം പരിശോധിച്ചാല്‍ കുറേക്കൂടി വ്യക്തമാവും. ഇവക്കൊന്നും മരുന്ന്‌ ലഭ്യമല്ല എന്നതാണ്‌ വാസ്‌തവം. അഞ്ചാം പനി ബാധിച്ച്‌ ചികിത്സ തേടിയെത്തുന്നവര്‍ക്ക്‌ ശരീരോഷ്‌മാവ്‌ നിയന്ത്രിക്കാനുള്ള പാരസെറ്റമോള്‍ മാത്രമാണ്‌ ഡോക്‌ടര്‍മാര്‍ നല്‍കുക. വിശ്രമിക്കാനും നിര്‍ദേശിക്കും. മരുന്ന്‌ കഴിക്കുന്നുണ്ട്‌ എന്ന അറിവ്‌ രോഗിയുടെ മനോബലം ഉയര്‍ത്തും. വിശ്രമം ശരീരത്തിന്റെ സ്വകീയമായ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും. ഇത്‌ വൈറസുകളെ പരാജയപ്പെടുത്തുന്നതോടെ രോഗമുക്തി. അതിന്‌ ദിവസങ്ങള്‍ വേണ്ടിവരും. ചിക്കന്‍ പോക്‌സ്‌ ബാധിച്ചാല്‍ പതിനാല്‌ ദിവസം വിശ്രമം വേണ്ടിവരുമെന്നൊക്കെ പറയുന്നത്‌ ഇതിന്റെ അടിസ്ഥാനത്തിലാണ്‌.
ഇന്ന്‌ നാം കാണുന്ന എച്ച്‌ 1 എന്‍ 1 ബാധയുടെ കാര്യത്തിലും ഇതു തന്നെയാണ്‌ പ്രതിവിധിയുള്ളത്‌. പിന്നെ എന്തുകൊണ്ട്‌ മരണങ്ങള്‍ എന്ന ചോദ്യത്തിന്‌ വൈദ്യശാസ്‌ത്രം വ്യക്തമായ ഉത്തരം നല്‍കുന്നുണ്ട്‌.


വൈറസ്‌ബാധിതനായ വ്യക്തിയെ മറ്റ്‌ രോഗാണുക്കള്‍ ആക്രമിക്കാനുള്ള സാധ്യത ഏറെയാണ്‌. മാരകമായ ബാക്‌ടീരിയകളുടെ ആക്രമണത്തിന്റെ സാധ്യത ഏറെയാണ്‌. വൈറസ്‌ ബാധ കണ്ടെത്തുന്ന രോഗിക്ക്‌ ഡോക്‌ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകളില്‍ ഏറെയും ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ളതാവും. പ്രമേഹം പോലുള്ള രോഗങ്ങള്‍ നിലവിലുള്ള ശരീരത്തിലാണ്‌ എച്ച്‌ 1 എന്‍ 1 വൈറസ്‌ പ്രവേശിക്കുന്നതെങ്കില്‍ അവിടെ മറ്റു രോഗാണുക്കള്‍ക്ക്‌ എളുപ്പത്തില്‍ പ്രവേശനം ലഭിക്കും. പ്രമേഹം മൂലം പ്രതിരോധ ശേഷി കുറഞ്ഞ ശരീരം. അവിടെ വൈറസ്‌ ബാധ കൂടിയാവുമ്പോള്‍ പ്രതിരോധ ശേഷി വീണ്ടും കുറയും. അതിനാലാണ്‌ മറ്റ്‌ രോഗാണുക്കള്‍ക്ക്‌ കാര്യങ്ങള്‍ എളുപ്പമാവുന്നത്‌. അത്തരം കേസുകളില്‍ രോഗബാധ മാരകമാവാന്‍ സാധ്യത ഏറെയാണ്‌. മറ്റൊന്ന്‌ നമ്മുടെ ആതുരാലയങ്ങളുടെ അവസ്ഥയാണ്‌. ആശുപത്രികള്‍ രോഗാണുക്കളുടെ ആവാസ കേന്ദ്രമാണെന്നതില്‍ തര്‍ക്കമില്ല. ശുചിത്വം പാലിക്കുന്നതില്‍ കാണിക്കൂന്ന പിശുക്ക്‌ കൂടിയാവുമ്പോള്‍ രോഗാണുക്കള്‍ക്ക്‌ കാര്യങ്ങള്‍ എളുപ്പം. കുടിവെള്ള വിതരണത്തിനുള്ള പൈപ്പും ആശുപത്രികളിലേതടക്കമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള കുഴലും ഓരേ ഓടയില്‍ സ്ഥാപിക്കുന്ന ഭരണ സംവിധാനം കൂടിയാവുമ്പോള്‍ കുറേക്കൂടി എളുപ്പമാവും.



ഇവിടെ നിന്നുകൊണ്ടാണ്‌ നാം പന്നിപ്പനിയെന്ന്‌ അലമുറയിടുന്നത്‌. മരുന്നും മുഖാവരണവും വാങ്ങിക്കൂട്ടുന്നത്‌. രോഗമെന്താണ്‌, രോഗകാരിയെന്താണ്‌, പ്രതിവിധി എന്താണ്‌ എന്നൊന്നും വ്യക്തമായ ബോധ്യമില്ലാത്തതുപോലെ. ട്യൂബര്‍ക്കുലോസിസിന്‌ (ക്ഷയം) മരുന്നും പ്രതിരോധ കുത്തിവെപ്പും കണ്ടെത്തിയിട്ട്‌ വര്‍ഷങ്ങളായി. എല്ലാ കുഞ്ഞുങ്ങള്‍ക്കും പ്രതിരോധ കുത്തിവെപ്പ്‌ നിര്‍ബന്ധമാക്കിയിട്ടുമുണ്ട്‌. എന്നിട്ടും ഇന്ത്യാ മഹാരാജ്യത്ത്‌ ക്ഷയം ബാധിച്ച്‌ പ്രതിവര്‍ഷം മരിക്കുന്നത്‌ നാല്‌ ലക്ഷത്തോളം പേരാണ്‌. ആര്‍ക്കും പരാതിയില്ല. പോളിയോ നിര്‍മാര്‍ജനം ചെയ്യാന്‍ ശ്രമം തുടങ്ങിയിട്ട്‌ ദശകങ്ങളായി. ആണ്ടിലൊരിക്കല്‍ ഉത്സവമെന്നപോലെ തുള്ളിമരുന്ന്‌ വിതരണം ആഘോഷമായി നടക്കുന്നുമുണ്ട്‌. എന്നിട്ടും പോളിയോ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. വേവലാതികളൊന്നുമില്ലാതെ തുള്ളി മരുന്ന്‌ നൂറ്റൊന്ന്‌ ആവര്‍ത്തിക്കാന്‍ നിര്‍ദേശിച്ച്‌ ഭരണകൂടവും പൊതുസമൂഹവും നിസ്സംഗരായി നില്‍ക്കുന്നു.


110 കോടിയിലേറെ ജനസംഖ്യയുള്ള രാജ്യത്ത്‌ വിരലിലെണ്ണാവുന്നവര്‍ മരിച്ചപ്പോഴേക്കും എച്ച്‌ 1 എന്‍ 1 മുറവിളി ശക്തമാവുന്നു. മരണ കാരണം എച്ച്‌ 1 എന്‍ 1 അല്ലെന്ന്‌ ഡോക്‌ടര്‍മാര്‍ക്കറിയാം. ഇതിനെ പ്രതിരോധിക്കാനെന്ന പേരില്‍ വാങ്ങിക്കൂട്ടുന്ന തമി ഫ്‌ളു എന്ന മരുന്ന്‌ പ്രയോജനപ്രദമല്ലെന്നും അവര്‍ക്കറിയാം. പക്ഷേ, ആരുമൊന്നും പറയില്ല, കാരണം ഇതൊരു അന്താരാഷ്‌ട്ര സംഭവമാണ്‌. ആലപ്പുഴയിലോ കോഴിക്കോട്ടോ ചികുന്‍ ഗുനിയ ബാധിച്ച്‌ (മരണകാരണം അതുതന്നെയാണോ എന്നതില്‍ ശാസ്‌ത്രീയമായ അന്വേഷണം ഇനിയും വേണ്ടിവരും) നിരവധി പേര്‍ മരിക്കുന്നതുപോലുള്ള പ്രാദേശിക സംഭവമല്ല.


രാജ്യത്ത്‌ ആശുപത്രികളും ഡോക്‌ടര്‍മാരും ചികിത്സാ സാമഗ്രികളും ഔഷധങ്ങളും മാത്രമേയുള്ളൂ. രോഗപ്രതിരോധ ശേഷി എന്തെന്ന ബോധം ജനങ്ങളില്‍ സൃഷ്‌ടിക്കാന്‍ ഇതുമാത്രം പോര. അതിന്‌ പൊതുജനാരോഗ്യ പ്രസ്ഥാനം വേണം. എച്ച്‌ 1 എന്‍ 1 ബാധമൂലം രാജ്യത്ത്‌ ആദ്യമായി മരിച്ച (ആരോഗ്യ വകുപ്പിന്റെ കണക്കില്‍) റീദ ശൈഖ്‌ എന്ന പതിനാലുകാരിയുടെ മാതാവിന്റെ വാക്കുകള്‍ വേണ്ടത്ര ശ്രദ്ധിക്കാതെ പോയത്‌ ഇത്തരമൊരു പ്രസ്ഥാനത്തിന്റെ അഭാവം കൊണ്ടാണ്‌. റീദ ശൈഖ്‌ എന്ന കുട്ടി കുറഞ്ഞത്‌ 80 പേരിലെങ്കിലും വൈറസ്‌ പടര്‍ത്തിയെന്ന കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദിന്റെ പ്രസ്‌താവനയാണ്‌ അവരെ പ്രകോപിപ്പിച്ചത്‌. റീദ രോഗബാധിതയായ ശേഷം മരിക്കുവോളം അടുത്തുണ്ടായിരുന്ന തനിക്ക്‌ വൈറസ്‌ ബാധയുണ്ടായില്ലെന്ന്‌ അവര്‍ പ്രതികരിച്ചു. മന്ത്രി മാപ്പ്‌ പറഞ്ഞ്‌ തടിയൂരി. സ്വാഭാവികമായ രോഗപ്രതിരോധ ശേഷിയുള്ള ഒരാളെ എളുപ്പത്തില്‍ കീഴ്‌പ്പെടുത്താനുള്ള ശക്തി വൈറസിനില്ലെന്ന്‌ ഈ വാക്കുകളില്‍ നിന്ന്‌ മനസ്സിലാക്കാന്‍ രാജ്യത്തിന്‌ കഴിഞ്ഞില്ല. അതുള്‍ക്കൊണ്ട്‌ ജനങ്ങളുടെ ഭീതി അകറ്റാന്‍ ആരും ശ്രമിച്ചതുമില്ല. തമി ഫ്‌ളൂ ഇറക്കുമതി ചെയ്യാനും മുഖാവരണങ്ങള്‍ വിപണിയില്‍ ആവശ്യത്തിന്‌ ലഭ്യമാക്കാനുമുള്ള തിരക്കിലായിരുന്നു ഭരണകൂടം. എന്തുകൊണ്ട്‌ ഈ തിടുക്കം എന്നറിയണമെങ്കില്‍ തമി ഫ്‌ളൂവിന്റെ കഥ അറിയണം.


റംസ്‌ഫെല്‍ഡിന്റെ തമി ഫ്‌ളു


അമേരിക്കയിലെ കാലിഫോര്‍ണിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജിലീഡ്‌ സയന്‍സസ്‌ എന്ന കമ്പനിയാണ്‌ പന്നിപ്പനിക്കു നല്‍കുന്ന തമി ഫ്‌ളൂ മരുന്നിന്റെ ഉത്‌പാദാകര്‍. അമേരിക്കന്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചായ നാസ്‌ദാഖില്‍ രജിസ്റ്റര്‍ ചെയ്‌ത കമ്പനി. 1997 മുതല്‍ 2001വരെ യു എസ്‌ മുന്‍ പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ്‌ എച്ച്‌ റംസ്‌ഫെല്‍ഡായിരുന്നു കമ്പനിയുടെ ചെയര്‍മാന്‍. 1988 മുതല്‍ കമ്പനിയുടെ ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗവുമായിരുന്നു. 2001ല്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷ്‌ പ്രതിരോധ സെക്രട്ടറിയായി നിയമിച്ചപ്പോഴാണ്‌ റംസ്‌ഫെല്‍ഡ്‌ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞത്‌. (മാരക പ്രഹരശേഷിയുള്ള ആയുധങ്ങള്‍ വന്‍തോതില്‍ ശേഖരിച്ചിരിക്കുന്നുവെന്ന്‌ ആരോപിച്ച്‌ ഇറാഖിനെ ആക്രമിക്കാന്‍ അമേരിക്ക എടുത്ത തീരുമാനത്തില്‍ നിര്‍ണായക പങ്കുണ്ടായിരുന്നു റംസ്‌ഫെല്‍ഡിന്‌ എന്നത്‌ ഓര്‍ക്കുക)


2001ല്‍ റംസ്‌ഫെല്‍ഡ്‌ കമ്പനി വിടുമ്പോള്‍ രണ്ട്‌ കോടിയോളം ഡോളറിന്റെ ഓഹരി അദ്ദേഹത്തിനുണ്ടായിരുന്നു. അന്ന്‌ നാസ്‌ദാഖില്‍ ജിലീഡിന്റെ ഓഹരിയൊന്നിന്‌ ഏഴ്‌ ഡോളറായിരുന്നു വില. ഇന്നത്‌ അമ്പത്‌ ഡോളറില്‍ അധികമാണ്‌. റംസ്‌ഫെല്‍ഡിന്‌ മാത്രം ലഭിക്കുന്ന ലാഭത്തിന്റെ തോത്‌ ഊഹിച്ചുനോക്കുക. റംസ്‌ഫെല്‍ഡ്‌ പ്രതിരോധ സെക്രട്ടറിയായ ശേഷമാണ്‌ പക്ഷി, പന്നി ആദിയായ പനികളുടെ കാരണക്കാരായ വൈറസുകളെ ചെറുക്കുന്നതിനുള്ള ഔഷധം വികസിപ്പിക്കുന്നതിന്‌ ജോര്‍ജ്‌ ബുഷ്‌ ധനസഹായം പ്രഖ്യാപിച്ചത്‌ - 710 കോടി ഡോളര്‍. അതില്‍ ഭൂരിഭാഗവും ലഭിച്ചത്‌ ജിലീഡിനായിരുന്നു. ആ ഗവേഷണത്തിന്റെ ഉത്‌പന്നമാണ്‌ തമി ഫ്‌ളൂ. ലോകത്ത്‌ വൈറസ്‌ കാരണമുള്ള സാംക്രമിക രോഗങ്ങളൊന്നും പടരാതിരുന്ന 2005ലാണ്‌ ബുഷ്‌ ധനസഹായം പ്രഖ്യാപിച്ചതും കമ്പനി പുതിയ മരുന്ന്‌ വികസിപ്പിച്ചതും.


അന്നുമുതല്‍ തമി ഫ്‌ളൂവിന്റെ ഉത്‌പാദനം ആരംഭിച്ചതാണ്‌ ജിലീഡ്‌. പക്ഷേ, രോഗമില്ലാതെ ഇതിന്‌ വിപണിയുണ്ടാവില്ലല്ലോ. ചില രാജ്യങ്ങളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട്‌ ചെയ്‌തപ്പോള്‍ കുറച്ച്‌ മാര്‍ക്കറ്റുണ്ടായി. ഇപ്പോള്‍ ലോകരാജ്യങ്ങള്‍, പ്രത്യേകിച്ച്‌ മൂന്നാം ലോക രാജ്യങ്ങള്‍ പന്നിപ്പനി ഭീതിയില്‍ വിറക്കുമ്പോള്‍ തമി ഫ്‌ളൂ വന്‍തോതില്‍ വിറ്റഴിയുകയാണ്‌. ജിലീഡ്‌ ലാഭത്തില്‍ നിന്ന്‌ ലാഭത്തിലേക്ക്‌ കുതിക്കുകയും. ചെറുകിട ബയോടെക്‌നോളജി കമ്പനിയായി തുടങ്ങിയ ജിലീഡിന്റെ ഇപ്പോഴത്തെ വിപണി മൂലധനം 2,200 കോടി ഡോളറാണ്‌. പന്നിപ്പനി യദൃച്ഛയാ പൊട്ടിപ്പുറപ്പെട്ടതാണോ? അങ്ങനെയാണെങ്കില്‍ തന്നെ അതിന്റെ പേരിലുണ്ടാക്കിയ ഭീകരാവസ്ഥ യാദൃച്ഛികമല്ല.


രോഗം മാറാന്‍ മാത്രം മരുന്ന്‌ എന്നത്‌ പഴയ സങ്കല്‍പ്പമാണ്‌. ഡോക്‌ടര്‍മാര്‍ മരുന്നു കുറിക്കുമ്പോള്‍ ഓരോ മരുന്നും എന്തിനുള്ളതാണെന്ന്‌ രോഗിയോട്‌ പറയുന്ന പതിവുമുണ്ടായിരുന്നു. ഇപ്പോള്‍ അതില്ല. എന്തിനാണ്‌ ഈ മരുന്നുകള്‍ എന്ന്‌ തിരിച്ചു ചോദിക്കാനുള്ള അവകാശം രോഗിക്കില്ല. ഡോക്‌ടര്‍ കുറിക്കുന്നു, രോഗി വാങ്ങിക്കുന്നു. നിര്‍മാതാക്കള്‍, ഡോക്‌ടര്‍ക്ക്‌ നല്‍കുന്ന കമ്മീഷന്റെ അടിസ്ഥാനത്തിലാണ്‌ രോഗിക്ക്‌ മരുന്ന്‌. കമ്മീഷന്‍ വര്‍ധിക്കുന്തോറും കുറിപ്പടിയില്‍ മരുന്നുകളുടെ എണ്ണവും അളവും വര്‍ധിക്കും. ഈ ഒരു പശ്ചാത്തലത്തില്‍ എച്ച്‌ 1 എന്‍ 1 വൈറസിനെ ചെറുക്കാന്‍ തമി ഫ്‌ളൂവിന്‌ കഴിയില്ലെന്ന്‌ ഒരു ഡോക്‌ടറും പറയില്ല. ഭരണകൂടവും പറയില്ല. റംസ്‌ഫെല്‍ഡിന്റെ കമ്പനി വാഗ്‌ദാനം ചെയ്യുന്ന കമ്മീഷന്‍ ചെറുതാവാന്‍ ഇടയില്ലല്ലോ.


എച്ച്‌ 1 എന്‍ 1 പ്രതിരോധത്തിന്‌ മരുന്നുണ്ടാക്കുന്ന മറ്റൊരു കമ്പനി ഗ്ലാക്‌സോ സ്‌മിത്‌ക്‌ലൈനാണ്‌. ബ്രിട്ടന്‍ കേന്ദ്രമായ കമ്പനി. ഇവരുടെ റെലെന്‍സ എന്ന മരുന്ന്‌ പക്ഷേ വേണ്ടത്ര പ്രശസ്‌തമായില്ല. റംസ്‌ഫെല്‍ഡിനെപ്പോലെ സ്വാധീന ശക്തിയുള്ള ഒരാളെ ചെയര്‍മാനായോ ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗമായോ ലഭിച്ചില്ല എന്നതിലപ്പുറം ഇതിന്‌ കാരണങ്ങളില്ല. എങ്കിലും റെലെന്‍സ വാങ്ങുന്നതിന്‌ 60 രാജ്യങ്ങള്‍ തയ്യാറായിട്ടുണ്ട്‌. ഉത്‌പാദിപ്പിക്കുന്ന മരുന്നിന്റെ പത്ത്‌ ശതമാനം അവികസിത രാജ്യങ്ങള്‍ക്കായി മാറ്റിവെച്ച്‌ വിപണി മെച്ചപ്പെടുത്താന്‍ അവര്‍ ശ്രമിക്കുകയും ചെയ്യുന്നു. കൂടുതല്‍ കമ്മീഷന്‍ നല്‍കാന്‍ ഗ്ലാക്‌സോ തയ്യാറായാല്‍ തമി ഫ്‌ളൂവിന്‌ ഇപ്പോഴുള്ള പ്രശസ്‌തി വൈകാതെ മങ്ങും. നിലവിലുള്ള രോഗികള്‍ക്ക്‌ മാത്രമല്ല, വായുവിലൂടെ പറന്നെത്തുന്ന വൈറസ്‌ കടന്നു കയറാന്‍ ഇടയുള്ള ലക്ഷക്കണക്കിനാളുകള്‍ക്ക്‌ കൂടി വേണ്ട മരുന്ന്‌ സംഭരിക്കാന്‍ സര്‍ക്കാറുകള്‍ ശ്രമിക്കുമ്പോള്‍ മത്സരം ശക്തമാവുക തന്നെ ചെയ്യും.


രോഗം പടരാതിരിക്കാനുള്ള മുഖാവരണവും ഇതേ കമ്പനികള്‍ ഉത്‌പാദിപ്പിക്കുന്നുണ്ട്‌. മറ്റു ധാരാളം നിര്‍മാതാക്കളും ഈ വിപണി ലക്ഷ്യമാക്കുന്നു. വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും വന്നിറങ്ങുന്നവരുടെ ശരീരോഷ്‌മാവ്‌ നിര്‍ണയിച്ച്‌ എച്ച്‌ 1 എന്‍ 1 ബാധ കണ്ടെത്താനുള്ള ഉപകരണവും വിപണിയിലുണ്ട്‌. തെര്‍മന്‍ ഇമേജിംഗ്‌ കാമറ, ഇന്‍ഫ്രാറെഡ്‌ ഫീവര്‍ സ്‌കാനര്‍ എന്നൊക്കെയാണ്‌ പേരുകള്‍. ഇതുകൂടി സജ്ജമായ ശേഷമാണ്‌ വൈറസ്‌ ബാധയും അതേച്ചൊല്ലിയുള്ള ആശങ്കകളും വ്യാപകമായത്‌. ഇത്‌ മറ്റൊരു യാദൃച്ഛികതയായി മാത്രം കണക്കാക്കാനാവുമോ?



5 comments:

  1. ഇപ്പൊ കാര്യങ്ങളെല്ലാം പുടികിട്ടി പുള്ളെ...
    ഇത് നമ്മടെ ജയരാജണ്ണന്‍ പറഞ്ഞ പോലെ. അമേരിക്ക - സീ ഐ ഐ എടപെടല്‍ തന്നെ


    "I don't know of any biotech company that's so politically well-connected,"
    says analyst Andrew McDonald of Think Equity Partners in San Francisco.

    http://money.cnn.com/2005/10/31/news/newsmakers/fortune_rumsfeld/?cnn=yes

    ReplyDelete
  2. Excellent Mr. Rajeev, I really appreciate it

    ReplyDelete
  3. നല്ല കുറിപ്പ് മാഷെ.
    ഇത്തരത്തില്‍ പന്നിപ്പനി ബാധയെ വിലയിരുത്തുന്നവരെല്ലാം പിന്തിരിപ്പന്മരാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. പക്ഷിപ്പനി കാലത്തും മാദ്ധ്യമങ്ങള്‍ കുറേ ആഘോഷിച്ചതാ.
    പക്ഷിപ്പനിയെന്ന വ്യവസായം എന്നൊരു പോസ്റ്റില്‍ എപ്രകാരം ഫ്ലൂ നിയന്ത്രണത്തിന്റെ പര്യായമായി ടാമിഫ്ലൂ മാറി എന്ന് പറയാന്‍ ചെറുതായൊരു ശ്രമം ഞാനും നടത്തിയിരുന്നു.

    ReplyDelete
  4. Some people en-cash direct attacks and we call them terrorists. Some others en-cash thru innovative indirect ways. Who is the real terroists?
    Johny, Abu Dhabi.

    ReplyDelete
  5. hello johny
    I intended to convey the same idea. I evaded a direct reference since some people may think, even in health we are taking anti american stand. Happy to receive your comment

    ReplyDelete