2009-12-03

ആന്‍ഡേഴ്‌സണിന്റെ ആയുരാരോഗ്യത്തിന്‌


മുംബൈ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികം രാജ്യം സമുചിതമായി ആചരിച്ചിട്ടു ദിവസങ്ങള്‍ ആവുന്നേയുള്ളൂ. വിചാരണ അവസാനിപ്പിച്ച,്‌ ആക്രമണത്തിനിടെ പിടിയിലായ കസബിനെ തൂക്കിലേറ്റുക എന്ന മുറവിളി വാര്‍ഷികത്തില്‍ ഉയര്‍ന്നിരുന്നു. കസബിനെ ഇന്ത്യാ ഗേറ്റില്‍ പരസ്യമായി തൂക്കിലേറ്റണമെന്നു ശിവസേനയെപ്പോലുള്ള സംഘടനകള്‍ നേരത്തെ ആവശ്യപ്പെട്ടതാണ്‌. രാജ്യത്തെ ഞെട്ടിച്ച സംഭവത്തെ വൈകാരികമായി സമീപിക്കുന്നവരുടെ പ്രതികരണമായി ഇതിനെ വിലയിരുത്തുക. പക്ഷേ, ഈ ആവശ്യം ഉയര്‍ത്തുന്നവര്‍ വാറന്‍ ആന്‍ഡേഴ്‌സന്റെ കാര്യത്തില്‍ എന്ത്‌ നിലപാടെടുക്കുമന്ന്‌ ആലോചിക്കുന്നത്‌ കൗതുകകരമായിരിക്കും.


യൂനിയന്‍ കാര്‍ബൈഡ്‌ കോര്‍പ്പറേഷന്‍ എന്ന അമേരിക്കന്‍ കമ്പനിയുടെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറായിരുന്നു ആന്‍ഡേഴ്‌സണ്‍. വിചാരണക്കു ഹാജരാകാന്‍ ആവശ്യപ്പെട്ട്‌ ഇന്ത്യയിലെ കോടതികള്‍ പലതവണ സമന്‍സയച്ചിട്ടും ഹാജരാകാത്തയാള്‍. ഇയാളെ കണ്ടെത്തുന്നതിന്‌ ഇന്ത്യന്‍ ഏജന്‍സികള്‍ അന്താരാഷ്‌ട്ര അന്വേഷണ ഏജന്‍സികളുടെ സഹായം തേടിയിരുന്നു. ആന്‍ഡേഴ്‌സണെ കണ്ടെത്താനായില്ലെന്നാണ്‌ അവര്‍ നല്‍കിയ വിവരം. ഇതേത്തുടര്‍ന്ന്‌ ഇയാള്‍ ഒളിവില്‍ പോയതായി 1992ല്‍ ഇന്ത്യന്‍ കോടതി പ്രഖ്യാപിച്ചു. പരിസ്ഥിതി സംഘടനയായ ഗ്രീന്‍ പീസിന്റെ ഒരു പ്രവര്‍ത്തകന്‍ 2002ല്‍ ന്യൂയോര്‍ക്കിലെ ആന്‍ഡേഴ്‌സണ്‍ എസ്റ്റേറ്റ്‌ സന്ദര്‍ശിച്ചപ്പോള്‍ കണ്ടത്‌ ആര്‍ഭാട ജീവിതം നയിക്കുന്ന വാറന്‍ ആന്‍ഡേഴ്‌സണിനെയാണ്‌. ഇയാളെ വിചാരണക്കു വിട്ടുകിട്ടുന്നതിന്‌ അമേരിക്കന്‍ ഭരണകൂടത്തില്‍ സമ്മര്‍ദം ചെലുത്താന്‍ ഇന്ത്യാ ഗവണ്‍മെന്റ്‌ തയ്യാറാവുമോ? ഹിറ്റ്‌ലറുടെ കാലത്തു ജൂതരെ കൂട്ടക്കൊല ചെയ്‌ത പട്ടാള ക്യാമ്പിന്റെ കാവല്‍ക്കാരനായി നിന്നതിന്‌ 89 കാരനായ ജോണ്‍ ദെംജാന്‍ജുക്കിനെ വിചാരണ ചെയ്യാന്‍ എല്ലാ സഹായവും ചെയ്യുന്ന അമേരിക്ക അതേ നീതിബോധം ആന്‍ഡേഴ്‌സണിന്റെ കാര്യത്തിലും പ്രകടിപ്പിക്കുമോ? രണ്ട്‌ ചോദ്യങ്ങള്‍ക്കും ഇല്ല എന്നായിരിക്കും ഉത്തരമെന്ന്‌ 25 വര്‍ഷത്തെ ചരിത്രം നമുക്കു പറഞ്ഞുതരും.


1984 ഡിസംബര്‍ രണ്ടിനു രാത്രിയിലും മൂന്നിനു പുലര്‍ച്ചെയുമായി ഭോപ്പാലിലെ യൂനിയന്‍ കാര്‍ബൈഡ്‌ കോര്‍പ്പറേഷന്റെ പ്ലാന്റില്‍ നിന്നു പുറത്തേക്കു വമിച്ച മീഥൈല്‍ ഐസോ സയനേറ്റ്‌ എന്ന വിഷവാതകം 3,787 ജീവനുകള്‍ എടുത്തുവെന്നാണ്‌ ഔദ്യോഗിക കണക്ക്‌. വിഷവാതകം ചോര്‍ന്ന്‌ ഒരാഴ്‌ചക്കകം പ്ലാന്റിന്റെ ചുറ്റുപാടുമായി മരിച്ചുവീണവരുടെ എണ്ണം പതിനായിരത്തോളമാണെന്നാണ്‌ അനൗദ്യോഗിക കണക്കുകള്‍. വിഷബാധ മൂലം രോഗങ്ങള്‍ക്കടിപ്പെട്ട്‌ പിന്നീട്‌ മരിച്ചത്‌ കാല്‍ലക്ഷത്തോളം പേരാണ്‌. ഗര്‍ഭത്തില്‍ ജീവന്‍ നഷ്‌ടപ്പെട്ട കുഞ്ഞുങ്ങള്‍ നിരവധി. വൈകല്യങ്ങളുമായി പിറന്നവരും അനേകം. ഒട്ടാകെ അഞ്ചു ലക്ഷം പേര്‍ വിഷവാതകത്തിന്റെ ഇരകളായി. ഈ ദുരന്തത്തിന്റെ പ്രധാന ഉത്തരവാദിയാണ്‌ ആന്‍ഡേഴ്‌സണ്‍.


1970കളുടെ തുടക്കത്തിലാണ്‌ ഭോപ്പാലില്‍ യൂനിയന്‍ കാര്‍ബൈഡ്‌ കോര്‍പ്പറേഷന്‍ കീടനാശിനി നിര്‍മാണ പ്ലാന്റ്‌ സ്ഥാപിക്കുന്നത്‌. കീടനാശിനി ഉത്‌പാദിപ്പിക്കുന്നതിനു വേണ്ട മാരക രാസവസ്‌തുക്കളുടെ വലിയ ശേഖരം ഇവിടേക്കു കൊണ്ടുവന്നിരുന്നു. നിര്‍ദിഷ്‌ട സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയല്ല ഇവയൊന്നും സൂക്ഷിച്ചിരുന്നത്‌. പ്ലാന്റില്‍ നിന്നുള്ള അവശിഷ്‌ടങ്ങള്‍ സംസ്‌കരിക്കാനുള്ള സംവിധാനവും ഒരുക്കിയിരുന്നില്ല. വിഷാംശമുള്ള രാസവസ്‌തുക്കളുടെ അവശിഷ്‌ടങ്ങള്‍ പുറത്തേക്ക്‌ തള്ളിയതു മൂലമുണ്ടായ മലിനീകരണം അന്നത്തെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ വലിയ പ്രശ്‌നമായിരുന്നില്ല. പക്ഷേ, രാസവസ്‌തുക്കള്‍ വേണ്ടവിധം സൂക്ഷിക്കാത്തതു മൂലം പ്ലാന്റിനുള്ളിലുണ്ടായ അപകടങ്ങള്‍ ആശങ്കകള്‍ സൃഷ്‌ടിച്ചിരുന്നു. കുത്തക കമ്പനിയായ യൂനിയന്‍ കാര്‍ബൈഡിനെയും ഭോപ്പാല്‍ പ്ലാന്റില്‍ ഓഹരി പങ്കാളിത്തമുണ്ടായിരുന്ന ഇന്ത്യന്‍ ധനകാര്യ കമ്പനികളെയും പിണക്കാന്‍ ആരും തയ്യറായിരുന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം അപകടങ്ങള്‍ മൂടിവെക്കപ്പെട്ടു. ഈ അലംഭാവങ്ങളുടെ തുടര്‍ച്ചയാണ്‌ 1984 ഡിസംബര്‍ രണ്ടിന്‌ രാത്രി സംഭവിച്ചത്‌.


മീഥൈല്‍ ഐസോ സയനേറ്റ്‌ സൂക്ഷിച്ചിരുന്ന ഗോഡൗണിലേക്ക്‌ വെള്ളം ഒലിച്ചെത്തിയെന്നും വെള്ളവുമായി പ്രതിപ്രവര്‍ത്തിച്ചുണ്ടായ വാതകത്തിന്റെ സമ്മര്‍ദം താങ്ങാന്‍ സംഭരണശാലയുടെ ഭിത്തികള്‍ക്കു കഴിഞ്ഞില്ലെന്നും അതാണ്‌ വാതകച്ചോര്‍ച്ചക്കു കാരണമായതെന്നുമാണ്‌ കമ്പനി നല്‍കിയ വിശദീകരണം. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതിനു വിശദീകരണമൊന്നുമുണ്ടായില്ല. ദുരന്തമുണ്ടാവുന്നതിന്‌ ഏതാനും മാസം മുമ്പ്‌ അമേരിക്കയിലെ കാര്‍ബൈഡ്‌ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ ഭോപ്പാലിലെ പ്ലാന്റ്‌ സന്ദര്‍ശിച്ചിരുന്നു. പ്ലാന്റിലെ വാല്‍വുകളിലെ ചോര്‍ച്ചയും മറ്റും ചൂണ്ടിക്കാട്ടിയ ഈ ഉദ്യോഗസ്ഥര്‍ മാരക രാസവസ്‌തുക്കള്‍ ഏതു നിമിഷവും അന്തരീക്ഷത്തിലേക്കു വ്യാപിച്ചു ദുരന്തം വിതക്കാന്‍ സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. വെസ്റ്റ്‌ വിര്‍ജീനിയയില്‍ കാര്‍ബൈഡ്‌ കോര്‍പ്പറേഷന്‍ സ്ഥാപിച്ചിരുന്ന പ്ലാന്റിനെ അപേക്ഷിച്ചു സുരക്ഷാ ക്രമീകരണങ്ങള്‍ തുലോം കുറവാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാം അറിയാമായിരുന്നിട്ടും ആന്‍ഡേഴ്‌സണ്‍ നടപടികളൊന്നും സ്വീകരിച്ചില്ല.


അറിയാതെ സംഭവിച്ച അപകടമല്ല, മനഃപൂര്‍വം വിളിച്ചുവരുത്തിയ ദുരന്തമാണ്‌ ഭോപ്പാലിലുണ്ടായത്‌ എന്നതിന്‌ തെളിവാണിത്‌. എന്നിട്ടും കോടതി നടപടികള്‍ക്കിടെ അമേരിക്കയിലേക്കു കടക്കാന്‍ ആന്‍ഡേഴ്‌സണ്‌ സാധിച്ചു. അമേരിക്കയിലെ സുസജ്ജമായ അന്വേഷണ ഏജന്‍സികളുടെ കണ്ണുവെട്ടിച്ച്‌ ന്യൂയോര്‍ക്കിലെ ആന്‍ഡേഴ്‌സണ്‍ എസ്റ്റേറ്റില്‍ ആഡംബരപൂര്‍ണമായ ഒളിവു ജീവിതം നയിക്കാന്‍ അദ്ദേഹത്തിനുകഴിഞ്ഞു. 2001ല്‍ ആന്‍ഡേഴ്‌സണെ പരിസ്ഥിതി സംഘടനാ പ്രവര്‍ത്തകന്‍ കണ്ടെത്തിയിട്ടും ഇയാളെ കൈമാറണമെന്ന്‌ ആവശ്യപ്പെടാന്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും രണ്ട്‌ വര്‍ഷമെടുത്തു. പ്രായം, ആരോഗ്യ സ്ഥിതി തുടങ്ങിയ മാനുഷിക വശങ്ങള്‍ പരിഗണിച്ച്‌ ആന്‍ഡേഴ്‌സനെ കൈമാറാന്‍ ആവശ്യപ്പെടേണ്ടതില്ലെന്നായിരുന്നു അന്ന്‌ കേന്ദ്ര സര്‍ക്കാറിന്‌ ലഭിച്ച നിയമോപദേശം!


ദുരന്തത്തിനു കാരണക്കാരായവരെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരുന്നതില്‍ മാത്രമല്ല, ഇരയായവര്‍ക്ക്‌ നഷ്‌ടപരിഹാരം ലഭ്യമാക്കുന്നതിലും വലിയ വീഴ്‌ചയാണ്‌ സര്‍ക്കാറുകളുടെ ഭാഗത്തുനിന്നുണ്ടായത്‌. ഇരകളും അവരെ സഹായിക്കാനെത്തിയ ചില സന്നദ്ധ സംഘടനകളും നടത്തിയ കോടതി വ്യവഹാരങ്ങളുടെ തുടര്‍ച്ചയായാണ്‌ എന്തെങ്കിലും സഹായം ലഭിച്ചത്‌. ദുരന്തത്തിനുള്ള നഷ്‌ടപരിഹാരമായി യൂനിയന്‍ കാര്‍ബൈഡ്‌ കമ്പനി വാഗ്‌ദാനം ചെയ്‌തത്‌ 47 കോടി ഡോളര്‍ മാത്രമായിരുന്നു. ഇരകളായ അഞ്ചു ലക്ഷം പേര്‍ക്കായി ഇത്‌ പങ്കിട്ടാല്‍ ഇന്നത്തെ നിലയില്‍ പതിനായിരം രൂപയില്‍ അല്‍പ്പം അധികം മാത്രമേ ഒരാള്‍ക്ക്‌ ലഭിക്കൂ. ഈ നഷ്‌ടപരിഹാരത്തുക പൂര്‍ണമായും അംഗീകരിക്കപ്പെട്ടിട്ടില്ല. അമേരിക്കയിലെയും ഇന്ത്യയിലെയും കോടതികളില്‍ കേസ്‌ നിലവിലുണ്ട്‌.


ദുരന്തത്തെത്തുടര്‍ന്ന്‌ പൂട്ടിയ പ്ലാന്റില്‍ ശേഷിച്ച വിഷ മാലിന്യങ്ങള്‍ നീക്കാനും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഈ മാലിന്യങ്ങള്‍ ഭൂഗര്‍ഭ ജലത്തില്‍ കലര്‍ന്നു വീണ്ടും ദുരിതം വിതക്കുകയാണ്‌. ഏതാനും വര്‍ഷം മുമ്പ്‌ മധ്യപ്രദേശ്‌ സര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ മാലിന്യങ്ങള്‍ ഭൂഗര്‍ഭ ജലത്തില്‍ കലരുന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയറാം രമേഷും മധ്യപ്രദേശിലെ ബി ജെ പി സര്‍ക്കാറും പറയുന്നത്‌ ഈ മാലിന്യങ്ങള്‍ പരിസ്ഥിതിക്ക്‌ ദോഷമൊന്നും ചെയ്യുന്നില്ല എന്നാണ്‌. രാസ മാലിന്യങ്ങളൊക്കെ പ്ലാന്റിലെ ഒരു മുറിയില്‍ ഭദ്രമായി പൂട്ടിവെച്ചിരിക്കുകയാണെന്നാണ്‌ വിശദീകരണം. ഈ മാലിന്യം സുരക്ഷിതമായി സംസ്‌കരിക്കാന്‍ 25 കൊല്ലത്തിനിടെ നടപടിയൊന്നുമുണ്ടായില്ലെന്നതിന്റെ കുറ്റസമ്മതം കൂടിയായി വേണം കേന്ദ്ര മന്ത്രിയുടെയും സംസ്ഥാന സര്‍ക്കാറിന്റെയും പ്രഖ്യാപനത്തെ കാണാന്‍.


രാസ മാലിന്യങ്ങള്‍ പ്ലാന്റില്‍ നിന്ന്‌ നീക്കണമെന്ന ഇന്ത്യയുടെ ആവശ്യം യൂനിയന്‍ കാര്‍ബൈഡ്‌ കമ്പനി അംഗീകരിച്ചില്ല. മാലിന്യം നീക്കാന്‍ ശ്രമിക്കുന്നതു മറ്റൊരു ദുരന്തത്തിനു കാരണമാവുമെന്ന ആശങ്ക യൂനിയന്‍ കാര്‍ബൈഡിനുണ്ടായിരുന്നുവെന്നു തന്നെ കരുതണം. 2001 ല്‍ യൂനിയന്‍ കാര്‍ബൈഡ്‌ കോര്‍പ്പറേഷനെ മറ്റൊരു അമേരിക്കന്‍ കുത്തകയായ ഡൗ കെമിക്കല്‍സ്‌ ഏറ്റെടുത്തതോടെ രാസമാലിന്യം ഏറെക്കുറെ ഇന്ത്യയുടെ ബാധ്യതയായി മാറിയിട്ടുണ്ട്‌. യൂനിയന്‍ കാര്‍ബൈഡ്‌ പ്രഖ്യാപിച്ച 47 കോടി ഡോളറിന്റെ നഷ്‌ടപരിഹാരത്തോടെ ഇക്കാര്യത്തിലുള്ള ഉത്തരവാദിത്വമെല്ലാം പൂര്‍ണമായി എന്ന നിലപാടാണ്‌ ഡൗ കെമിക്കല്‍സ്‌ സ്വീകരിച്ചിരിക്കുന്നത്‌. മാലിന്യത്തിന്റെ കാര്യത്തില്‍ തങ്ങള്‍ക്ക്‌ ഒന്നും ചെയ്യാനില്ലെന്നും അവര്‍ വാദിക്കുന്നു.


നഷ്‌ടങ്ങള്‍ ഭോപ്പാലിലെ ജനങ്ങളുടെത്‌ മാത്രമായി ശേഷിക്കുന്ന ദയനീയ കാഴ്‌ചയാണ്‌ ഇരുപത്തിയഞ്ചാം വാര്‍ഷികത്തില്‍. രോഗങ്ങള്‍ പിന്തുടരുന്നവരുടെ നീണ്ട നിരയുണ്ട്‌ ഇവിടെ. ഇവരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയാന്‍ ബാധ്യതയുള്ള ഭരണകൂടങ്ങള്‍ ഭോപ്പാലിനെ ദുരന്ത വിനോദ സഞ്ചാര വ്യവസായമാക്കി മാറ്റി കൂടുതല്‍ പണമുണ്ടാക്കാനുള്ള ശ്രമത്തിലും. ലോകം കണ്ട ഏറ്റവും വലിയ വ്യാവസായിക ദുരന്തത്തിന്റ ശേഷിപ്പിന്‌ ഇത്തരമൊരു വാണിജ്യ സാധ്യതയുണ്ടെന്നു തിരിച്ചറിഞ്ഞ ബുദ്ധിയെ അംഗീകരിക്കണം. ഉക്രെയിനിലെ ചെര്‍ണോബില്‍ പൊട്ടിത്തെറിച്ച ആണവ നിലയം ഇപ്പോള്‍ ഇത്തരമൊരു `വിനോദ സഞ്ചാര' കേന്ദ്രമാണ്‌. ചെര്‍ണോബില്‍ സന്ദര്‍ശിച്ചു മെഴുകുതിരികള്‍ കത്തിക്കാന്‍ ആയിരങ്ങള്‍ എത്തുന്നു. അതുപോലെ ഭോപ്പാലിലെ ദുരന്തബാധിതരെ കാണാനും ആളുകള്‍ ഏറെ എത്താന്‍ ഇടയുണ്ട്‌. യൂനിയന്‍ കാര്‍ബൈഡ്‌ കമ്പനിയെയും ആന്‍ഡേഴ്‌സണിനെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിയാത്തവര്‍ക്ക്‌ എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കുക ഇതു തന്നെയാണ്‌.


മുംബൈയില്‍ 166 പേരുടെ മരണത്തിനു കാരണക്കാരായ ഭീകരവാദികളില്‍ ഒരാളായ കസബിനെ വിചാരണ കൂടാതെ തൂക്കിലേറ്റാന്‍ ആവശ്യപ്പെടുന്ന ഇന്ത്യയുടെ പൊതുബോധം യൂനിയന്‍ കാര്‍ബൈഡിന്റെ കാര്യത്തിലും ആന്‍ഡേഴ്‌സണിന്റെ കാര്യത്തിലും ഒരു ജാഗ്രതയും കാട്ടിയില്ല എന്നതും കാണാതിരുന്നുകൂടാ. ദുരന്തം ഭോപ്പാലിലെ ജനതക്കു വിട്ടുകൊടുത്ത നമ്മള്‍, അതിനു കാരണമായത്‌ കോടികള്‍ ലാഭമുണ്ടാക്കാന്‍ ശ്രമിച്ച കമ്പനിയുടെയും അതിന്റെ മേധാവിയുടെയും കുടിലതയാണെന്നതു ബോധപൂര്‍വം മറന്നു. 3,787 പേരെ കൊലപ്പെടുത്തിയ (ഔദ്യോഗിക കണക്ക്‌ അംഗീകരിച്ചാല്‍), വരാനിരിക്കുന്ന ഒരു തലമുറയെ നിശ്ശേഷം ഇല്ലാതാക്കിയ ഈ കുറ്റങ്ങള്‍ക്ക്‌ എന്ത്‌ ശിക്ഷ വിധിക്കേണ്ടിവരും. മുംബൈ ആക്രണത്തിന്റെ ആസൂത്രകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ പാക്കിസ്ഥാനുമേല്‍ വലയ സമ്മര്‍ദമാണ്‌ ചെലുത്തുന്നത്‌. അത്‌ വേണ്ടതുമാണ്‌. മൂംബൈ ആക്രമണത്തിന്റെ ആസൂത്രകര്‍ക്കെതിരെ പാക്കിസ്ഥാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതി അമേരിക്കക്കു മുന്നില്‍ സമര്‍പ്പിക്കാനും ഇന്ത്യന്‍ ഭരണാധികാരികള്‍ മടിക്കുന്നില്ല. എന്നിട്ടും 25 വര്‍ഷമായി നീതി തേടുന്ന ഒരു ജനതയുടെ മുറവിളി അമേരിക്കന്‍ ഭരണകൂടത്തിന്റെ മുമ്പാകെ അവതരിപ്പിക്കാന്‍ ഇവര്‍ മറന്നുപോയി.


ആന്‍ഡേഴ്‌സണെ അറസ്റ്റ്‌ ചെയ്‌ത്‌ ഹാജരാക്കാന്‍ കഴിഞ്ഞ ജൂലൈ 22ന്‌ ഭോപ്പാല്‍ ചീഫ്‌ ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി സി ബി ഐക്കു നിര്‍ദേശം നല്‍കിയിരുന്നു. പക്ഷേ, 88വയസ്സുള്ള കുറ്റവാളിക്ക്‌ മനുഷ്യത്വപരമായ പരിഗണന നല്‍കാന്‍ തന്നെയായിരിക്കും കേന്ദ്രം തയ്യാറാകുക.

ഈ പാനോപചാരം

അമേരിക്കന്‍ കമ്പനികളില്‍ നിന്ന്‌ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയതിന്റെ കണക്കുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. കൈക്കൂലി നല്‍കിയ കമ്പനികള്‍ക്കു പിഴ ചുമത്തിയ കാര്യം അമേരിക്കന്‍ ഭരണകൂടം ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തെ അറിയിച്ചപ്പോഴാണ്‌ ഇക്കാര്യം നമ്മുടെ ഭരണകര്‍ത്താക്കള്‍ അറിഞ്ഞത്‌. കൈക്കൂലി വാങ്ങിയതില്‍ ഇന്ത്യന്‍ ഇന്‍സെക്‌ടിസൈഡ്‌ ബോര്‍ഡിലെ ഉദ്യോഗസ്ഥരും അംഗങ്ങളുമുണ്ടായിരുന്നു. കൈക്കൂലി നല്‍കിയത്‌ ഡൗ കെമിക്കല്‍സ്‌ എന്ന കമ്പനിയാണ്‌. 2001ല്‍ യൂനിയന്‍ കാര്‍ബൈഡിനെ ഏറ്റെടുത്ത അതേ കമ്പനി. തങ്ങളുടെ ഉത്‌പന്നങ്ങള്‍ക്ക്‌ ഇന്ത്യയില്‍ വേഗത്തില്‍ രജിസ്‌ട്രേഷന്‍ കിട്ടുന്നതിനും വിപണനം
സുഗമമാക്കുന്നതിനുമാണ്‌ കൈക്കൂലി നല്‍കിയത്‌ എന്ന്‌ ഡൗ കെമിക്കല്‍സ്‌ തന്നെ സമ്മതിക്കുന്നു. 1996നും 2001നുമിടയില്‍ നിരവധി ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി നല്‍കിയിട്ടുണ്ട്‌. കീടനാശിനികളുടെയും മറ്റും വിപണനം നിയന്ത്രിക്കുന്നതിനു ചുമതലപ്പെട്ട വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കിയതായി ഡൗ കെമിക്കല്‍സ്‌ പറയുന്നു. 100 ഡോളറില്‍ താഴെയുള്ള ചെറിയ തുകയാണ്‌ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയത്‌. അഞ്ചു വര്‍ഷത്തിനിടെ കൈമാറിയത്‌ 87,400 ഡോളര്‍ മാത്രവും.


ഡൗ പോലുള്ള കുത്തകളുടെ സ്വാധീനത്തിനും പ്രലോഭനത്തിനും വഴങ്ങുന്നവര്‍ ഭരണ നേതൃത്വത്തില്‍ മാത്രമല്ല, ഉദ്യോഗസ്ഥ തലത്തിലും ധാരാളമാണെന്നതിന്‌ തെളിവാണ്‌ ഈ വെളിപ്പെടുത്തല്‍. വലിയ ദുരന്തങ്ങള്‍ നമ്മെ ഒന്നും പഠിപ്പിക്കുന്നില്ല എന്നതിനും. അമേരിക്കയില്‍ നിരോധിക്കപ്പെട്ട കീടനാശിനികളുടെയും മറ്റും ഇന്ത്യയിലെ വിപണനം സുഗമമാക്കുന്നതിനാവും ഈ കൈക്കൂലി എന്നു മനസ്സിലാക്കാന്‍ പ്രയാസമില്ല.
ഭോപ്പാലിലെ ദ'ുരന്തത്തിന്‌ ഉചിതമായ പ്രായശ്ചിത്തം ചെയ്യാതെ യൂനിയന്‍ കാര്‍ബൈഡിന്റെ (ഇപ്പോള്‍ ഡൗവിന്റെ) ഉത്‌പന്നങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്ന്‌ നിലപാടെടുക്കാന്‍ നമ്മുടെ ഭരണകൂടത്തിന്‌ അന്നു കഴിഞ്ഞില്ല, ഇപ്പോള്‍ കഴിയുകയുമില്ല.


ഭോപ്പാലിലെ ദുരന്തത്തിനു ശേഷവും യൂനിയന്‍ കാര്‍ബൈഡ്‌ പുറത്തിറക്കിയിരുന്ന ഉത്‌പന്നങ്ങള്‍ (എവറെഡി ബാറ്ററി പോലുള്ളവ) ഇന്ത്യയില്‍ സുലഭമായിരുന്നു. അഞ്ച്‌ ലക്ഷം ജനങ്ങളെ ദുരിതക്കയത്തിലേക്കു തള്ളിവിട്ട ഒരു കമ്പനിയുടെ ഉത്‌പന്നങ്ങള്‍ ഇന്ത്യന്‍ ഉപഭോക്താക്കളെ തുടര്‍ന്നും ചൂഷണം ചെയ്യുന്നതില്‍ ആര്‍ക്കും ഒരു ചേതവുമുണ്ടായില്ല. പിന്നീട്‌ അവര്‍ സ്വന്തം ഉത്‌പന്നങ്ങള്‍ വിപണിയിലിറക്കുന്നതിന്‌ കൈക്കൂലി നല്‍കിയപ്പോള്‍ അതും നമ്മള്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. കൈക്കൂലി നല്‍കിയെന്നു ഡൗ കെമിക്കല്‍സ്‌ വെളിപ്പെടുത്തിയ ശേഷവും ഇന്ത്യന്‍ ഭരണകൂടം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയൊന്നുമെടുത്തില്ല. അന്വേഷണം നടത്തുന്നുവെന്ന പതിവ്‌ മറുപടി കൃഷി മന്ത്രാലയം നല്‍കി. കൂടുതല്‍ ദുരന്തങ്ങള്‍ക്കു കാത്തിരിക്കുന്ന ഭരണകൂടവും അതിനെ പിന്തുണക്കുന്ന ജനതയും. ആന്‍ഡേഴ്‌സണെപ്പോലുള്ളവര്‍ക്ക്‌ ആയുസ്സും ആര്‍ഭാടവും നേരുക മാത്രമേ അവര്‍ക്കു ചെയ്യാനുള്ളൂ.



8 comments:

  1. നല്ല പോസ്റ്റ്‌.
    ഇത് വായിക്കാന്‍ സമയം മെനക്കെടുത്താന്‍ ആളുകള്‍ എത്ര കുറവ്!
    അഭിനന്ദനങ്ങള്‍!

    ReplyDelete
  2. ആത്മരോഷമുണര്‍ത്തുന്ന ലേഖനം അഭിനന്ദനങ്ങള്‍ !!
    ജനാധിപത്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളും ജനതയും ! പക്ഷേ ഏത് ഇന്ത്യാക്കാരനേയും കൈക്കൂലി കൊടുത്ത് വശത്താക്കാവുന്ന സാംസ്ക്കാരിക പാരമ്പര്യം ! ജനതയെ മുഴുവന്‍ ഒറ്റിക്കൊടുക്കാനോ വില്‍ക്കുവാനോ മടിക്കാത്ത പിമ്പുകളായ ഭരണവര്‍ഗ്ഗം ! അധഃപ്പതിച്ചു പോയ ഒരു ഇടതുപക്ഷത്തെ വിമര്‍ശിക്കുമ്പോഴും വലതു പക്ഷഭരണവര്‍ഗ്ഗത്തെയും വലതു രാഷ്ട്രീയത്തെയും അവരുടെ ഉന്നത ജനാധിപത്യ ബോധത്തിന്റെയും മൂല്യങ്ങളുടെയും പേരില്‍ വാനോളം വാഴ്ത്തുന്ന മാധ്യമവഞ്ചകരും മധ്യവര്‍ഗ്ഗ ജനതയും ! ഇവിടെ ഒന്നും ശരിയാകുമെന്നു തോന്നുന്നില്ല.!

    ReplyDelete
  3. അമേരിക്കയോട് വിശുദ്ധ വിധേയത്വം ഉള്ള ഒരു രാജ്യം അത്തരം നടപടികളിലൂടെ പോയാല്‍
    പാവങ്ങളായ കുറെ ഇന്ത്യകാര്‍ക്ക് ആശ്വാസം എന്നല്ലാതെ മറ്റെന്തു കിട്ടാന്‍ പാവങ്ങളല്ലേ അവര്‍ സഹിച്ചോളും അത് അവര്‍ക്ക് നന്നായി അറിയാം

    ReplyDelete
  4. ഈ പോസ്റ്റിൽ പറയുന്ന യൂണിയൻ കാർബൈഡിന്റെ ബാക്കിപത്രമായ നിയമനടപടികളുടെ ഇഴഞ്ഞുപോക്കും നഷ്ടപരിഹാരം വസൂലാക്കുന്നതിൽ വരുത്തിയ വീഴ്ചകളും ഒരു തരത്തിലും ന്യായീകരിക്കത്തക്കതല്ലെങ്കിലും, ഒരു ഭീകരാക്രമണത്തേയും, ഒരു വ്യാവസായിക ദുരന്തത്തേയും ഒരേ രീതിയിൽ കാണുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. രണ്ടും രണ്ടാണ്, ഭീകരത എന്നത് ഒരു രാജ്യത്തിനു വരാമാവുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നാണ്.

    ReplyDelete