2011-03-18

നിങ്ങള്‍ക്ക്‌ ഒരു ചുക്കുമറിയില്ല!



പാര്‍ട്ടിയോ വ്യക്തിയോ വലുത്‌ എന്ന ചോദ്യം കേരള രാഷ്‌ട്രീയത്തിലെ തുടര്‍ ചര്‍ച്ചയായിട്ട്‌ വര്‍ഷങ്ങളായി. വ്യക്തിയല്ല പാര്‍ട്ടിയാണ്‌ വലുതെന്ന വാദമാണ്‌ സി പി എമ്മിന്റെ ഔദ്യോഗിക നേതൃത്വം മുന്നോട്ടുവെക്കുന്നത്‌. അവര്‍ക്ക്‌ അവരുടേതായ ന്യായങ്ങളുണ്ട്‌. മുന്നോട്ടുവെക്കുന്ന നയനിലപാടുകളുടെ വ്യത്യസ്‌തതയും അതില്‍ ഉറച്ചുനില്‍ക്കാന്‍ കാണിക്കുന്ന ധൈര്യവും വി എസ്‌ അച്യുതാനന്ദനെ വേറിട്ട്‌ നിര്‍ത്തുന്നുവെന്നും അതുകൊണ്ട്‌ പാര്‍ട്ടിയേക്കാള്‍ വലിയ പ്രാധാന്യം അദ്ദേഹത്തിന്‌ ലഭിക്കുകയാണെന്നും വി എസ്സിനെ പിന്തുണക്കുന്നവര്‍ പറയുന്നു. വി എസ്സ്‌ പിന്തുടരുന്ന നയനിലപാടുകള്‍ പാര്‍ട്ടിയുടേത്‌ തന്നെയാണെന്നും അദ്ദേഹത്തെ വേറിട്ട വഴിയിലാണെന്ന്‌ വരുത്താന്‍ ശ്രമിക്കുന്നവര്‍ സി പി എമ്മില്‍ വിഭാഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്നുമാണ്‌ ഇതിന്‌ ഔദ്യോഗിക നേതൃത്വത്തിന്റെ എതിര്‍വാദം.

വൈരനിര്യാതനബുദ്ധിയോടെ പ്രവര്‍ത്തിച്ച്‌ സി പി എമ്മില്‍ ആധിപത്യം ഉറപ്പിച്ച ചരിത്രമാണ്‌ വി എസ്സിന്റേത്‌. പ്രസിദ്ധമായ പാലക്കാട്‌ വെട്ടിനിരത്തല്‍ അതിന്റെ ഏറ്റവും വലിയ ഉദാഹരണവും. താന്‍ കൈപിടിച്ച്‌ സംസ്ഥാന സെക്രട്ടറി പദത്തിലേക്ക്‌ കയറ്റിവിട്ട പിണറായി വിജയന്‍ പാര്‍ട്ടിയുടെ നിയന്ത്രണം പൂര്‍ണമായി കൈയടക്കുകയും എക്കാലത്തും ആഗ്രഹമായി കൊണ്ടുനടന്നിരുന്ന മുഖ്യമന്ത്രി പദം ലഭിക്കില്ലെന്ന്‌ തോന്നുകയും ചെയ്‌തതോടെയാണ്‌ ജനകീയ പ്രതിച്ഛായയുടെ സൃഷ്‌ടി ആരംഭിക്കുന്നത്‌. ഇടം കൈയില്‍ വലം കൈ കൊണ്ട്‌ വെട്ടി വലം കൈ അന്തരീക്ഷത്തില്‍ വീശി പറ്റില്ല (ഈ പ്രയോഗത്തിന്‌ പണ്ട്‌ വായിച്ച ഒരു ഫീച്ചറിനോട്‌ കടപ്പാട്‌) എന്ന്‌ തറപ്പിച്ച്‌ പറഞ്ഞിരുന്ന പാര്‍ട്ടി സെക്രട്ടറി യായിരുന്നു വി എസ്‌. 1991ല്‍ വിജയം മണത്തപ്പോള്‍ പാര്‍ട്ടി, പാര്‍ലിമെന്ററി പദവികള്‍ പരസ്‌പരം മാറാമെന്ന വാദം മുന്നോട്ടുവെച്ച്‌ തിരഞ്ഞെടുപ്പിനിറങ്ങി. രാജീവ്‌ ഗാന്ധി സ്‌ഫോടനത്തില്‍ മരിച്ചതോടെ ഉയര്‍ന്ന സഹതാപ തരംഗമില്ലായിരുന്നുവെങ്കില്‍ അന്ന്‌ വി എസ്‌ മുഖ്യമന്ത്രിയാവുമായിരുന്നു. അങ്ങനെയായിരുന്നുവെങ്കില്‍ ഇന്നത്തെ ജനകീയ പ്രതിച്ഛായ ഉണ്ടാവുമായിരുന്നോ എന്ന്‌ കൗതുകത്തിനെങ്കിലും ആലോചിച്ച്‌ നോക്കാവുന്നതാണ്‌.

പാര്‍ട്ടിയില്‍ ഒതുക്കപ്പെടുന്നതില്‍ തളരാതെ, ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ട്‌ 2001 - 06 കാലത്ത്‌ വളര്‍ത്തിയെടുത്ത പ്രതിച്ഛായയാണ്‌ അദ്ദേഹത്തെ 2006ലെ പ്രതിസന്ധിയില്‍ തുണച്ചത്‌. ഇപ്പോള്‍ സീറ്റ്‌ നിഷേധിക്കപ്പെടുമ്പോഴുയരുന്ന പ്രതിഷേധങ്ങളുടെ കാരണവും അതാണ്‌. പാര്‍ട്ടിയില്‍ നിന്നും പുറത്തുനിന്നുമുള്ള സഹായത്തോടെ ദീര്‍ഘകാലമായി വി എസ്‌ നടത്തി വന്ന വിവിധ അഴിമതിക്കേസുകളുടെ ഡിവിഡന്റ്‌, ഭരണത്തിന്റെ അവസാന നാളുകളില്‍ ലഭിച്ചത്‌ കൂടുതല്‍ കരുത്തനാക്കുകയും ചെയ്‌തു. തന്നെ മത്സരിപ്പിക്കുക എന്നതല്ലാതെ പാര്‍ട്ടിക്ക്‌ മറ്റൊരു മാര്‍ഗവുമില്ലെന്ന കണക്ക്‌ കൂട്ടലില്‍ അദ്ദേഹം എത്തി. അതുകൊണ്ടാണ്‌ സ്ഥാനാര്‍ഥിത്വത്തിന്റെ കാര്യത്തില്‍ 2006ല്‍ നടത്തിയതുപോലൊരു ആസൂത്രിതമായ ചരടുവലിക്ക്‌ തയ്യാറാവാതിരുന്നത്‌. 


2006ല്‍ യു ഡി എഫ്‌ പ്രതിരോധത്തില്‍ നില്‍ക്കെ, വി എസ്സിന്റെ സ്ഥാനാര്‍ഥിത്വ വിവാദം ശക്തമാക്കി സി പി എമ്മിനെയും ഇടത്‌ മുന്നണിയെയും ദുര്‍ബലമാക്കാന്‍ ശ്രമിച്ച ചില മാധ്യങ്ങളെങ്കിലും ഇക്കുറി കരുതലെടുത്തു. വി എസ്സിനെ അമിതമായി ഉയര്‍ത്തിക്കാട്ടി, 2006ലേതുപോലൊരു അവസ്ഥ സൃഷ്‌ടിക്കുന്നത്‌ ഇക്കുറി യു ഡി എഫിന്‌ ഗുണകരമാവില്ലെന്ന്‌ അവര്‍ കരുതി. അതവരുടെ രാഷ്‌ട്രീയം. അതില്‍ തെറ്റ്‌ കാണാനാവില്ല. ഈ മാധ്യമങ്ങളുടെ പിന്തുണയില്‍ ഇടക്കാലത്തെങ്കിലും രമിച്ചു പോയതില്‍ വി എസ്സിന്‌ ഇപ്പോഴൊരു കുണ്‌ഠിതം തോന്നുന്നുണ്ടാവണം. വി എസ്സിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചാണ്‌, പ്രതിപക്ഷത്തിരിക്കേണ്ടിവന്നാലും ഒരു വ്യക്തിയെ അമിതമായി ആശ്രയിച്ച്‌ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന്‌ സി പി എം തീരുമാനിച്ചത്‌. പാര്‍ട്ടിയുടെ വീക്ഷണത്തിലൂടെ ഈ തീരുമാനത്തെ വിശകലനം ചെയ്‌താല്‍ ഇതില്‍ തെറ്റ്‌ കാണാനാവില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്‌ പാര്‍ട്ടിയാണ്‌. ജനങ്ങള്‍ക്ക്‌ മുന്നില്‍ അവതരിപ്പിക്കുന്നത്‌ പാര്‍ട്ടിയുടെയും മുന്നണിയുടെയും നയനിലപാടുകളാണ്‌. അതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്‌ ജയ, പരാജയങ്ങള്‍ തീരുമാനിക്കപ്പെടേണ്ടതും. വ്യക്തിഗത മികവുകള്‍ ഇത്തരമൊരു മത്സരരീതിയെ സഹായിക്കാന്‍ പ്രയോജനപ്പെടുത്താം. അതിനപ്പുറം വേണ്ടെന്നാണ്‌ പാര്‍ട്ടിയുടെ തീരുമാനമെന്ന്‌ ആശയ തലത്തില്‍ വ്യാഖ്യാനിക്കാം. പ്രായോഗിക തലത്തില്‍ വി എസ്സും പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വവും തമ്മിലുള്ള പോരിലെ ക്ലൈമാക്‌സായും കാണാം.

ഈ തീരുമാനം മാറ്റി വി എസ്സിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചെങ്കിലും ചില കാര്യങ്ങളില്‍ വ്യക്തത ആവശ്യമായി വരും. വ്യക്തികള്‍ അപ്രസക്തരാമെന്ന വാദം എല്ലാവര്‍ക്കും ബാധകമാണോ? അങ്ങനെയെങ്കില്‍ പാര്‍ട്ടി തെറ്റെന്ന്‌ വിലിയിരുത്തുന്ന കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനനടപടി എടുക്കേണ്ടതല്ലേ? വി എസ്സിനെ മത്സരിപ്പിക്കേണ്ടെന്ന്‌ തീരുമാനിച്ച സംസ്ഥാന കമ്മിറ്റി യോഗം തന്നെ മറ്റൊരു കാര്യത്തില്‍ കൂടി തീരുമാനമെടുത്തു. പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന പി ശശിയെ ബ്രാഞ്ച്‌ കമ്മിറ്റിയിലേക്ക്‌ തരംതാഴ്‌ത്താനുള്ള തീരുമാനം. ശശിക്കെതിരായ പരാതി എന്താണെന്ന്‌ സി പി എം ഇതുവരെ പുറത്തുപറഞ്ഞിട്ടില്ല. എന്നാല്‍ സ്‌ത്രീയോട്‌/സ്‌ത്രീകളോട്‌ അപമര്യാദയായി പെരുമാറിയെന്നതാണ്‌ പരാതി എന്ന്‌ ഇതിനകം പത്രം വായിക്കുന്ന മലയാളികളൊക്കെ മനസ്സിലാക്കിയിട്ടുണ്ട്‌. 


ഏതെങ്കിലും ഒരു പാര്‍ട്ടി അംഗം സ്‌ത്രീയോട്‌ അപമര്യാദയായി പെരുമാറുന്നതുപോലെ ശശി ചെയ്‌തതിനെ കാണാനാവില്ല. സി പി എം എന്ന പാര്‍ട്ടിയുടെ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന സമിതിയില്‍ അംഗമായിരുന്നയാളാണ്‌ ശശി. കണ്ണൂര്‍ പോലെ പാര്‍ട്ടിയുടെ കോട്ടയായ ജില്ലയുടെ സെക്രട്ടറിയുമായിരുന്നു. പാര്‍ട്ടി അംഗങ്ങള്‍ വ്യക്തി ജീവിതത്തില്‍ പാലിക്കേണ്ട ശുദ്ധിയെക്കുറിച്ച്‌ ഭരണഘടനയില്‍ പറയുന്നുണ്ട്‌. നേതൃതലത്തിലേക്കെത്തിയ വ്യക്തിയാവുമ്പോള്‍ കൂടുതല്‍ ശുദ്ധി അനിവാര്യമാവുന്നു. ഈ ശുദ്ധി കാണിക്കാന്‍ ശശി തയ്യാറായില്ല. ഇത്‌ മാത്രമല്ല, പാര്‍ട്ടി നല്‍കിയ അധികാര സ്ഥാനം ദുരുപയോഗം ചെയ്യുക കൂടിയാണ്‌ ചെയ്‌തത്‌. എന്നിട്ടും ഈ വ്യക്തി പാര്‍ട്ടിയില്‍ നിലനില്‍ക്കട്ടെ എന്ന്‌ നേതൃത്വം തീരുമാനിക്കുമ്പോള്‍ കാര്യങ്ങള്‍ പന്തിയല്ലെന്ന്‌ മനസ്സിലാക്കണം. കണ്ണൂരിലെ പാര്‍ട്ടി അംഗങ്ങള്‍ നേതാക്കളോളം ദുര്‍ബലരല്ലാത്തതിനാല്‍ വൈകാതെ ശശി പുറത്താക്കപ്പെടുമെന്നുറപ്പ്‌. എങ്കിലും നേതൃത്വം ഇത്തരത്തിലൊരു നിലപാട്‌ എടുത്തത്‌ എന്തുകൊണ്ടെന്ന ചോദ്യം നിലനില്‍ക്കും.

അവിടെ വി എസ്‌ അച്യുതാനന്ദനെന്ന വ്യക്തിയുടെ ചോദ്യങ്ങള്‍ക്ക്‌ പാര്‍ട്ടി നേതൃത്വത്തിന്‌ മറുപടിയുണ്ടാവില്ല. ഈ ചോദ്യങ്ങള്‍ വി എസ്സിന്റെ ശബ്‌ദത്തില്‍ ഉയരുന്നുവെന്ന്‌ മാത്രമേയുള്ളൂ. അത്‌ പാര്‍ട്ട്‌ പ്രവര്‍ത്തകരുടെയും പൊതു ജനങ്ങളുടെയും ചോദ്യമാണ്‌. ഇത്തരത്തിലുള്ള ഒരാളെ അംഗത്വത്തില്‍ നിലനിര്‍ത്തിക്കൊണ്ട്‌ ഐസ്‌ക്രീം പോലുള്ള കേസുകള്‍ ഉന്നയിക്കുന്നത്‌ എങ്ങനെ എന്ന ചോദ്യത്തിന്‌ മറുപടി പറയാന്‍ വിഷമിക്കുക തന്നെ ചെയ്യും. സമാനമാണ്‌ മറ്റ്‌ പ്രശ്‌നങ്ങളും. സാന്റിയാഗോ മാര്‍ട്ടിന്‍ എന്ന ലോട്ടറി രാജാവിന്റെ പക്കല്‍ നിന്ന്‌ രണ്ട്‌ കോടി രൂപ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിക്ക്‌ വേണ്ടി വാങ്ങി എന്നത്‌ പാര്‍ട്ടി സമ്മതിച്ച കാര്യമാണ്‌. എന്തിനത്‌ വാങ്ങി? ആര്‌ തീരുമാനിച്ചു? എന്ന ചോദ്യങ്ങള്‍ക്ക്‌ ഇനിയും മറുപടിയുണ്ടായിട്ടില്ല. ഇ പി ജയരാജനെ ഇടക്കാലത്തേക്ക്‌ പത്രത്തിന്റെ ജനറല്‍ മാനേജര്‍ സ്ഥാനത്തു നിന്ന്‌ മാറ്റി നിര്‍ത്തിയാല്‍ തീരുന്നതാണോ ഈ പ്രശ്‌നം. ആ രണ്ട്‌ കോടി രൂപയാണ്‌ ലോട്ടറി പ്രശ്‌നത്തില്‍ അല്‍പ്പമെങ്കിലും സി പി എമ്മിനെ പ്രതിരോധത്തിലാക്കിയത്‌.

സ്‌ത്രീയോട്‌ അപമര്യാദയായി പെരുമാറിയെന്ന പരാതി ഉയരുകയും പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ പരാതി അടിസ്ഥാനമുള്ളതാണെന്ന്‌ കണ്ടെത്തുകയും ചെയ്‌ത വ്യക്തി അംഗമെന്ന നിലയിലെങ്കിലും ഉണ്ടാവണമെന്ന്‌ തോന്നുകയും ചെയ്യുമ്പോള്‍ വ്യക്തികള്‍ പ്രസക്തരാവുകയാണ്‌. ആ വ്യക്തികളുടെ തിരഞ്ഞെടുപ്പാണ്‌ പ്രശ്‌നം. വ്യക്തികള്‍ അപ്രസക്തരാണെങ്കില്‍ തന്നെ അവരുന്നയിക്കുന്ന ആശയങ്ങള്‍ പ്രസക്തമാണ്‌. അധികാരം ചൂഷണത്തിന്‌ ഉപയോഗിക്കാമെന്ന ശശിയുടെ ആശയമോ പ്രതിച്ഛായാ നിര്‍മിതിക്കാണെങ്കില്‍ കൂടി വി എസ്‌ മുന്നോട്ടുവെച്ച ആശയങ്ങളോ പ്രസക്തം? മുന്നോട്ടുവെച്ച ആശയങ്ങളിലൂടെ ജനമനസ്സില്‍ സ്ഥാനം നേടിയെടുക്കാന്‍ വി എസ്സിന്‌ സാധിച്ചിട്ടുണ്ടെങ്കില്‍ ആ ആശയങ്ങള്‍ പിന്തുടര്‍ന്ന്‌ പാര്‍ട്ടിക്ക്‌ ജനമനസ്സില്‍ സ്ഥാനമുറപ്പിക്കുക എന്നതല്ലേ നേതൃത്വം ചെയ്യേണ്ടത്‌? അതിന്‌ അവര്‍ തയ്യാറാവുമോ എന്നത്‌ ഈ തിരഞ്ഞെടുപ്പിന്‌ ശേഷവും ചര്‍ച്ച ചെയ്യപ്പെടും. 


തോട്ടമുടമകള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കുന്ന കാര്യത്തില്‍ എന്ത്‌ നിലപാടായിരിക്കും? പെണ്‍വാണിഭക്കാര്‍, അഴിമതിക്കാര്‍ എന്നിവരുടെ കാര്യത്തില്‍ വിട്ടുവീഴ്‌ചയില്ലാത്ത നടപടികള്‍ സ്വീകരിക്കുമോ? തെറ്റ്‌ ചെയ്യുന്ന പാര്‍ട്ടി അംഗത്തിന്റെ കാര്യത്തില്‍ അയാളുടെ ഔദ്യോഗിക, അനൗദ്യോഗിക പക്ഷം നോക്കാതെ നടപടിയെടുക്കാന്‍ തയ്യാറാവുമോ? ഇതിന്‌ വ്യക്തമായ മറുപടിയുണ്ടാവുന്നില്ലെങ്കില്‍ ലാവ്‌ലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ വാക്കുകളെ വേദവാക്യമാക്കുകയും പാമോയില്‍ കേസില്‍ തള്ളിക്കളയുകയും ചെയ്യുന്ന ശിഖണ്ഡിത്വമാവും എല്ലാ കാര്യങ്ങളിലുമുള്ളതെന്ന്‌ ധരിക്കേണ്ടിവരും. മറ്റൊരു കോണ്‍ഗ്രസ്‌ എന്നതിനപ്പുറത്ത്‌ സി പി എം എന്ന പാര്‍ട്ടിക്ക്‌ ജനങ്ങള്‍ക്ക്‌ മുന്നില്‍ യാതൊരു വിലയുമില്ലാതെയാവുകയും ചെയ്യും. ഈ പാര്‍ട്ടി നിങ്ങള്‍ വിചാരിക്കുന്നതുപോലൊരു പാര്‍ട്ടിയല്ല എന്ന സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വാദത്തിന്‌ യാതൊരു അര്‍ഥവുമുണ്ടാവില്ല.

അതല്ല, അമ്യൂസ്‌മെന്റ്‌ - കണ്ടല്‍ പാര്‍ക്കുകള്‍, ഹോട്ടലുകള്‍, സഹകരണ സംഘങ്ങള്‍ ഇവയൊക്കെ സ്ഥാപിച്ച്‌ സമാന്തര സമ്പദ്‌ വ്യവസ്ഥയായി തുടരുകയും യു ഡി എഫിന്റെ ഭരണപ്പിഴവിന്റെ പഴുതില്‍ അധികാരത്തിലെത്തുക എന്ന കേവല അജന്‍ഡയിലുറക്കുകയും ചെയ്യുകയാണെങ്കില്‍ പിന്നെ അനാവശ്യ സവിശേഷതകള്‍ സ്വയം അവകാശപ്പെടരുത്‌. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യത്തെ ജനം അധികാരത്തിലെത്തിക്കുന്നത്‌ അവരുടെ എല്ലാ വിഴുപ്പുകളും അറിഞ്ഞുകൊണ്ടുതന്നെയാണ്‌. നടക്കാന്‍ പോകുന്നത്‌ വിഴുപ്പലക്കലാണെന്ന മുന്നറിവോടെ തന്നെയുമാണ്‌. അത്തരം ചെറിയ മുന്‍വിധികള്‍ സി പി എം നയിക്കുന്ന മുന്നണിയെക്കുറിച്ച്‌ ഇപ്പോള്‍ തന്നെയുണ്ട്‌. ഈ വഴിയിലാണ്‌ ചില വ്യക്തികള്‍ തടസ്സങ്ങളാവുന്നത്‌. അത്തരം വ്യക്തികള്‍ അനിവാര്യതയാണെന്ന തിരിച്ചറിവ്‌ ഉണ്ടാവേണ്ടിയിരിക്കുന്നു. എല്ലാറ്റിനെയും വിഭാഗീതയുടെ കണ്ണിലൂടെ കാണാതിരിക്കാനുള്ള വിവേകം അനിവാര്യമാവുന്നു. ഇതുണ്ടാവുന്നില്ലെങ്കില്‍ എത്ര തെറ്റുതിരുത്തല്‍ രേഖകളുണ്ടായിട്ടും കാര്യമില്ല. വ്യക്തികള്‍ തിരുത്താന്‍ തയ്യാറല്ലെങ്കില്‍ അവര്‍ ചേരുന്ന പാര്‍ട്ടിയില്‍ തിരുത്തുകള്‍ ഒരിക്കലും ഉണ്ടാവില്ല തന്നെ.

1 comment: