അവര്‍ വരികയാണ്. രാജ്യത്തെ ഇതര സംവിധാനങ്ങളെയൊക്കെ തകര്‍ത്തവര്‍. അവരുടെ അടുത്ത ലക്ഷ്യം നീതിന്യായ സംവിധാനമാണ്. അതിനെക്കൂടി തകര്‍ത്തേ അവരടങ്ങൂ. നീതിന്യായ സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമിക്കുന്നത് ആ ശ്രമത്തിന്റെ ആദ്യ പടിയാണ്. സോളാര്‍ തട്ടിപ്പ് കേസിനോട് അനുബന്ധിച്ചുള്ള ജാമ്യ ഹരജികളും പൊതു താത്പര്യ ഹരജിയും (പൊതു താത്പര്യ ഹരജി എന്ന പ്രയോഗം എത്രമാത്രം സാധുവാണ് എന്നതില്‍ സംശയമുണ്ട്. പര ദ്രോഹോദ്ദേശ്യ ഹരജിയെന്നോ നിക്ഷിപ്ത താത്പര്യ സംരക്ഷണ ഹരജിയെന്നോ ഇതിനെ മാറ്റി വ്യവഹരിക്കണമെന്നാണ് കോടതി നടപടികളെക്കുറിച്ച് അവഗാഹമില്ലാത്ത ഈ വെറും വഴിപോക്കന്റെ പക്ഷം.) പരിഗണിക്കവെ, ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് ഉന്നയിച്ച വിമര്‍ശത്തിന്റെ ഏകദേശ മലയാള പരിഭാഷയിതാണ്.
ബഹുമാനപ്പെട്ട കോടതി രാഷ്ട്രീയ പ്രവര്‍ത്തകരെയും നേതാക്കളെയും കുറിച്ചാണ് പരാമര്‍ശിച്ചത്. ഭരണ സമ്പ്രദായത്തിന്റെ മറ്റ് സംവിധാനങ്ങളെയാകെ ഇക്കാലം കൊണ്ട് തകര്‍ത്തവര്‍, ജനങ്ങളുടെ അവസാനത്തെ അത്താണിയായ നീതിന്യായ സംവിധാനത്തെക്കൂടി തകര്‍ക്കാന്‍ ലക്ഷ്യമിട്ട് നീങ്ങുകയാണ് എന്ന് കോടതിയെക്കൊണ്ട് പറയിപ്പിച്ചത്, സോളാറടക്കം കേസുകള്‍ പരിഗണിക്കുന്ന ബഞ്ചുകളില്‍ മാറ്റം വരുത്താന്‍ ഹൈക്കോടതി തീരുമാനിച്ചതിനെക്കുറിച്ച് ചാനല്‍ ചര്‍ച്ചകളിലുയര്‍ന്ന അഭിപ്രായങ്ങളാണ്. ചാനല്‍ ചര്‍ച്ചക്കെത്തിയ മുന്‍ മന്ത്രിയും മുന്‍ എം പിയും എം എല്‍ എയും സോളാര്‍ കേസിന്റെ ചുമതല മുഖ്യമന്ത്രിയുടെ സ്വന്തം ജഡ്ജിയെ ഏല്‍പ്പിച്ചുവെന്നും മറ്റും അഭിപ്രായപ്പെട്ടിരുന്നു. ഇത് ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് പറയുന്നു.
നീതിന്യായ സംവിധാനത്തിന്റെ തീരുമാനങ്ങളില്‍ വിയോജിപ്പുള്ളവര്‍ അതിന്റെ തന്നെ ഉയര്‍ന്ന തലങ്ങളില്‍ പരിഹാര ഹരജി സമര്‍പ്പിക്കുന്നതാണ് നിലവിലുള്ള രീതി. അത്തരം നടപടിക്രമങ്ങളിലൂടെയും നീതിയുടെ നടത്തിപ്പ് ഉറപ്പാകാതെ പോകുന്ന സംഭവങ്ങള്‍ കുറവല്ല രാജ്യത്ത്.
ഇതൊക്കെയാണെങ്കിലും കോടതികളെ വിമര്‍ശിക്കും വിധത്തിലുള്ള പരാമര്‍ശങ്ങള്‍, ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കി നിര്‍ത്താന്‍ രാഷ്ട്രീയ നേതാക്കള്‍ ശ്രദ്ധിക്കാറുണ്ട്. ഇവിടെ അതിന്റെ പരിധി ലംഘിക്കപ്പെട്ടിരിക്കുന്നുവെന്ന വിമര്‍ശം വസ്തുതയാണ്. നേരത്തെ 'ശുംഭന്‍' പരാമര്‍ശത്തോടെ ഉണ്ടായതും ഇപ്പോഴും തുടരുന്നതുമായ കൗതുകകരവും പഠനാര്‍ഹവുമായ ഒരു നിയമപോരാട്ടത്തിന് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിനായി നേരത്തെ പറഞ്ഞ പൊതുതാത്പര്യ ഹരജിക്കാര്‍ ആരെങ്കിലും മുന്‍കൈ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിഷിദ്ധമായ വിഷയത്തെ ആധാരമാക്കി ചര്‍ച്ച സംഘടിപ്പിച്ച ടെലിവിഷന്‍ ചാനലിനെ/ലുകളെക്കൂടി കക്ഷി ചേര്‍ക്കാവുന്നതുമാണ്.
നിഷിദ്ധമായ വിഷയത്തില്‍ ചര്‍ച്ച നടന്നു. അതില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കള്‍ പരിധികള്‍ ലംഘിച്ച് അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു. അത്തരം സംഭവങ്ങളുടെ ആഘാതത്താല്‍ ശോഭ മങ്ങുന്നതാണോ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ? അത്തരം ചര്‍ച്ചകള്‍ ശ്രവിക്കുന്ന ജനങ്ങള്‍ നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യതയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുമോ? അങ്ങനെ ശോഭ മങ്ങുകയോ വിശ്വാസ്യത സംശയത്തിന്റെ നിഴലിലാകുകയോ ചെയ്യുന്നുവെങ്കില്‍ അത്രയും ദുര്‍ബലമാണ് നമ്മുടെ നീതിന്യായ സംവിധാനമെന്ന് വിലയിരുത്തേണ്ടിവരും. അതിന്റെ ഉത്തരവാദികള്‍, ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന രാഷ്ട്രീയ നേതാക്കളോ കോടതി നടപടിക്രമങ്ങളെക്കുറിച്ച് അറിയാതെ അഭിപ്രായപ്രകടനം നടത്തുന്ന വഴിപോക്കരോ ആയിരിക്കില്ല. മറിച്ച് ഈ സംവിധാനത്തില്‍ ഇത്രകാലം അരുളിമരുവിയ നീതിപതികളും അവരുടെ പ്രവൃത്തികളും തന്നെയായായിരിക്കും. രാഷ്ട്രീയ, ഉദ്യോഗസ്ഥ മേഖലകളുള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തലങ്ങളെ ഗ്രസിച്ച അഴിമതി, നീതിന്യായ സംവിധാനത്തെയും ഒഴിവാക്കിയിട്ടില്ല എന്നതാണ് അടുത്തകാലത്ത് പുറത്തുവന്ന സംഭവങ്ങളൊക്കെ പറഞ്ഞുതരുന്നത്. അത്തരം അഴിമതികളെ മറച്ചു പിടിക്കാന്‍ പാകത്തില്‍ നീതിന്യായ സംവിധാനം പെരുമാറി എന്ന ആക്ഷേപവുമുണ്ട്.
മാര്‍ക്ക് ലിസ്റ്റ് തിരുത്തിയ കേസില്‍ ആരോപണവിധേയനായ വിദ്യാര്‍ഥിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് വേണ്ടി ഒരു കേന്ദ്ര മന്ത്രി തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജി, തുറന്ന കോടതിയില്‍ പറഞ്ഞിട്ട് വര്‍ഷങ്ങളായി. അതിന്‍മേല്‍ ഒരു നടപടിയും സ്വീകരിക്കാന്‍ നമ്മുടെ നീതിന്യായ സംവിധാനം തയ്യാറായില്ല. ഈ സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട്, ആരാണ് സുപ്രീം കോടതിക്ക് കൈമാറിയത് എന്നതില്‍ വലിയ തര്‍ക്കമുണ്ടാകുകയും ചെയ്തു. കോടതി നടപടികളെക്കുറിച്ച് അറിവില്ലാത്ത, നിരക്ഷരരും വഴിപോക്കരുമായുള്ളവര്‍ ഇതൊക്കെയാണ് നടപടിക്രമങ്ങളെന്ന് കരുതി സമാധാനിച്ചു. ഹൈക്കോടതി ജഡ്ജി പറഞ്ഞുറപ്പിച്ച അഴിമതിപ്പണം, ഇടനിലക്കാരന്‍ സമാന പേരുള്ള മറ്റൊരു ജഡ്ജിയുടെ വീട്ടുവാതില്‍ക്കല്‍ കൊണ്ടുപോയിവെച്ചതിനെത്തുടര്‍ന്നുണ്ടായ പുകിലില്‍ സി ബി ഐ അന്വേഷണത്തിന് അനുമതി നല്‍കാന്‍ പരമോന്നത കോടതിയുടെ പരമാധ്യക്ഷന്‍ മടി കാട്ടിയപ്പോള്‍ അതും നടപടിക്രമങ്ങളുടെ ഭാഗമാണെന്ന് വിശ്വസിച്ചു കാണണം ജനം. അതുകൊണ്ടണല്ലോ ഈ സംവിധാനത്തിന് ഇപ്പോഴും വിശ്വാസ്യതയുണ്ടെന്ന് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിന് പറയാന്‍ സാധിക്കുന്നത്.
കേരളത്തിന്റെ കാര്യമെടുത്താല്‍, കുപ്രസിദ്ധമായ പെണ്‍വാണിഭക്കേസിലെ ആരോപണവിധേയരെ രക്ഷിച്ചെടുക്കാന്‍ ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുത്തത് തുറന്നുപറയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ട് വര്‍ഷം മൂന്ന് ആകുന്നതേയുള്ളൂ. അതിന്‍മേല്‍ കാര്യക്ഷമമായ അന്വേഷണം നടക്കുന്നതിനെ, നീതിന്യായ സംവിധാനത്തിലെ പഴുതുകള്‍ ഉപയോഗിച്ച് ഏത് വിധത്തിലാണ് തടസ്സപ്പെടുത്തുന്നത് എന്നത് കണ്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ കേസില്‍ മാത്രമല്ല, കുപ്രസിദ്ധമായ മറ്റ് ലൈംഗിക അതിക്രമക്കേസുകളിലും കേരളത്തിലെ നീതിന്യായ സംവിധാനങ്ങള്‍ സ്വീകരിച്ച നിലപാടുകള്‍ സംശയാസ്പദമാണ്. 'ആ പെണ്‍കുട്ടിക്ക് വേണമെങ്കില്‍ രക്ഷപ്പെടാമായിരുന്നില്ലേ' എന്ന് ചോദിച്ചത് ബഹുമാനപ്പെട്ട ഹൈക്കോടതി തന്നെയും.
സോളാര്‍ കേസിലേക്ക് തന്നെ വന്നാല്‍, തനിക്ക് രഹസ്യമായി പരാതി ബോധിപ്പിക്കാനുണ്ടെന്ന് കോടതി മുമ്പാകെ ഒരു സ്ത്രീ പറഞ്ഞിരുന്നു. അത് കേള്‍ക്കാന്‍ തയ്യാറായ മജിസ്‌ട്രേറ്റ്, പരാതി എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടതും അതിന് സമയമനുവദിക്കപ്പെട്ടത് വഴി പരാതിയുടെ വലിപ്പവും ഗൗരവവും കുറയാനിടയായെന്ന് ആരോപണമുയര്‍ന്നതും ബഹുമാനപ്പെട്ട കേരള ഹൈക്കോടതി കണ്ടതാണ്. ഈ കേസില്‍ പരാതി എഴുതിയെടുക്കാന്‍ വൈകിയത് എന്തുകൊണ്ടെന്ന ചോദ്യം കേരള ഹൈക്കോടതി ഉയര്‍ത്തിയിരുന്നു. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടോ എന്ന ചോദ്യവും കോടതി ഉന്നയിച്ചു. ഇത്തരം ചോദ്യശരങ്ങള്‍ക്കിടെയാണ് കേസ് കൈകാര്യം ചെയ്യുന്ന ബഞ്ച് മാറുന്നതും തുടര്‍ന്നിങ്ങോട്ടുള്ള നടപടിക്രമങ്ങളില്‍ മറ്റൊരു വീക്ഷണത്തിലുള്ള ചോദ്യങ്ങള്‍ ഉയരുന്നതും. ബഞ്ച് മാറുന്നതിന് മുമ്പും ശേഷവുമുള്ള ചോദ്യങ്ങളുടെ അര്‍ഥങ്ങളിലേക്ക് കടക്കാതിരുന്നാല്‍പ്പോലും അടിസ്ഥാനപരമായ അന്തരം ഇവയിലുണ്ടെന്നത് വസ്തുതയാണ്. അതുകൊണ്ടു തന്നെ ചാനല്‍ ചര്‍ച്ചകള്‍ സാധൂകരിക്കപ്പെടുന്നുവെന്ന് കരുതേണ്ടിവരും.
സര്‍ക്കാര്‍ ചീഫ് വിപ്പിന്റെ പക്കല്‍ തെളിവുണ്ടെങ്കില്‍ അതെന്തു കൊണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ സമര്‍പ്പിക്കുന്നില്ലെന്ന ചോദ്യം കോടതി ഉയര്‍ത്തുമ്പോള്‍ ആ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന ചോദ്യം തമസ്‌കരിക്കപ്പെടുകയാണ്. തെളിവുകള്‍ ചീഫ് വിപ്പിന്റെ പക്കലില്ലെങ്കില്‍ ആരോപണത്തിന്റെ നിഴലില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് മാറാനാകുമെന്ന, വിശാല താത്പര്യം പോലും പരിഗണിക്കപ്പെടാതെ പോകുന്നു. തെളിവുകള്‍ കൈവശമുള്ളവര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ സ്വമേധയാ ഹാജരാക്കുന്നത്ര വിശാലമായ നീതിബോധം നമ്മുടെ പരിസരങ്ങളിലുണ്ടോ എന്ന ചോദ്യവും കോടതിക്ക് നേരേ ഉയരും.
കേസുകള്‍ പരിഗണിക്കുന്ന ജഡ്ജിമാര്‍, അനാവശ്യ അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയും അത് വലിയ ചര്‍ച്ചയാകുകയും ചെയ്യുന്നതിലെ അപാകം സുപ്രീം കോടതി പല കുറി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് തലശ്ശേരി മണ്ഡലത്തിലുണ്ടായ കൊലക്കേസ് പരിഗണിക്കവെ, ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തില്‍ ഇതാണ് സ്ഥിതിയെങ്കില്‍ സംസ്ഥാനത്തെ ക്രമസമാധാന നില എന്തായിരിക്കുമെന്ന് ഹൈക്കോടതി ചോദ്യമുയര്‍ത്തിയിരുന്നു. ഈ പരാമര്‍ശം റദ്ദാക്കിയ, സുപ്രീം കോടതി ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതില്‍ വലിയ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. സോളാര്‍ കേസില്‍ ഇപ്പോള്‍ പരിഗണിക്കപ്പെടുന്നത്, ജാമ്യ ഹരജികളോ പൊതു താത്പര്യ ഹരജിയോ ഒക്കെയാണ്. അതിന്‍മേല്‍ സ്വാഭാവികമായി കോടതിക്കുണ്ടാകുന്ന സംശയങ്ങള്‍ക്കപ്പുറത്തുള്ള ചോദ്യങ്ങളും അഭിപ്രായപ്രകടനങ്ങളും ഉണ്ടാകുന്നുണ്ടോ എന്നത് ആദ്യം പരിശോധിക്കണം. അത്തരം പരാമര്‍ശങ്ങളുണ്ടാകുന്നുവെങ്കില്‍ അതാണ് മാധ്യമ ചര്‍ച്ചകള്‍ക്ക് അഗ്നി പകരുന്നത്. ചര്‍ച്ചകള്‍ക്ക് അവസരമുണ്ടാക്കുകയും പിന്നീട് അത് വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നതാണ് സാഹചര്യം. അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കോടതികള്‍ക്ക് പൂര്‍ണമായും ഒഴിഞ്ഞുമാറാനാകില്ല തന്നെ.
ഏത് സംഭവവും അത് അര്‍ഹിക്കുന്ന ഗൗരവത്തിലും വലുതാക്കി അവതരിപ്പിക്കപ്പെടുന്ന, എല്ലാം ക്ലോസപ്പില്‍ കാണുന്ന ലോകമാണ് നിലനില്‍ക്കുന്നത്. അവിടെ പരുക്കേല്‍ക്കപ്പെടുന്ന നിരവധി സാധാരണക്കാരുണ്ട്. അവരുടെ പ്രശ്‌നങ്ങള്‍ ഏതെങ്കിലും നീതിപീഠം ഗൗരവത്തോടെ എടുക്കുന്നുണ്ടോ എന്നത് സംശയമാണ്. അതുകൊണ്ട് കൂടിയാണ് കോടതികള്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ പ്രകടിപ്പിക്കുന്ന അസഹിഷ്ണുത എതിര്‍ക്കപ്പെടുന്നതും.
എല്ലാം തകര്‍ത്തതിന് ശേഷം നീതിന്യായ സംവിധാനം കൂടി തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന വിമര്‍ശത്തിന് വിധേയരായ രാഷ്ട്രീയ നേതാക്കളുടെ മുന്‍ഗാമികളാണ് സ്വതന്ത്രവും നിഷ്പക്ഷവുമായ നീതിന്യായ സംവിധാനം രാജ്യത്ത് നിലവില്‍ വരണമെന്ന് ആഗ്രഹിക്കുകയും അതിന് പാകത്തിന് നിയമവ്യവസ്ഥകള്‍ രൂപവത്കരിക്കുകയും ചെയ്തത്. ആ സമ്പ്രദായം നിലനില്‍ക്കണമെന്ന് വാദിക്കുന്നതും അധികാരപരിധികള്‍ ലംഘിച്ചുള്ള നടപടികള്‍ നീതിന്യായ സംവിധാനത്തില്‍ നിന്നുണ്ടാകുമ്പോള്‍ അത് അംഗീകരിക്കാനുള്ള മനസ്സ് കാട്ടുന്നതും ഈ രാഷ്ട്രീയ നേതാക്കള്‍ തന്നെയാണ്. ഏറ്റവുമൊടുവില്‍, ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ ഉടന്‍ അയോഗ്യരാക്കുന്ന സുപ്രീം കോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നപ്പോള്‍, അതിനെ എതിര്‍ത്തതും രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും തന്നെയായിരുന്നു.
അതുകൊണ്ടു തന്നെ എല്ലാം തകര്‍ത്തവര്‍ നീതിന്യായ സംവിധാനത്തെയും തകര്‍ക്കാന്‍ ശ്രമിക്കുന്നു, കോടതി നടപടികളെക്കുറിച്ച് അറിയാത്ത വഴിപോക്കര്‍ പോലും വിമര്‍ശിക്കുന്നുവെന്ന് വിലപിക്കുമ്പോള്‍, അടിയന്തരാവസ്ഥക്കാലത്ത് മൗലികാവകാശങ്ങളെല്ലാം എടുത്തുകളയാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്ന് വിധിച്ചതാണ് ഇന്ത്യന്‍ നീതിന്യായ സംവിധാനമെന്നത് മറക്കാതിരിക്കണം. അതിനെ എതിര്‍ക്കാന്‍ ജസ്റ്റിസ് ഹന്‍സ് രാജ് ഖന്നയെപ്പോലെയുള്ള ഒരാള്‍ ഉണ്ടായിരുന്നുവെന്നതും മറക്കുന്നില്ല. ഈ അടിയന്തരാവസ്ഥയുടെ ഉത്തരവാദികളെ ബാലറ്റിലൂടെ തോല്‍പ്പിച്ചത് നിയമവ്യവഹാരത്തിന്റെ വിശാലവഴികളറിയാത്ത, തീര്‍ത്തും നിരക്ഷരരായ, വിശാലവീഥികളിലെ വഴിപോക്കര്‍ പോലുമല്ലാതിരുന്ന അത്താഴപ്പട്ടിണിക്കാരാണ്. അവര്‍ അഭിപ്രായം പറയുന്നതിനെ കോടതികള്‍ വിമര്‍ശിക്കുമ്പോള്‍ അത് ജനാധിപത്യത്തിന് വിരുദ്ധമാണെന്ന് തോന്നിപ്പോകുക തന്നെ ചെയ്യും.
കോടതികൾ പണപക്ഷത്താണന്നു പറഞ്ഞത് പാലോളി മുഹമ്മദ് കുട്ടിയാണ് .ആ സത്യംപറഞ്ഞതിനു മാപ്പ് പറയണ്ടിവന്നു പുള്ളിക്കാരനു. ഇന്നത്തെ പലവിധികളും ആ പറഞ്ഞതിന്റെ വ്യക്തമായ തെളിവുകളാണ്.
ReplyDelete