''ഹൊ, ഈ കൊരന്തന്‍മാര് ഇത്തവണയുമുണ്ടോ?''
അഞ്ചാം ക്ലാസ്സിലെ അവസാന ബഞ്ചിലേക്കായിരുന്നു മേരിക്കുട്ടി ടീച്ചറുടെ ചോദ്യം.
ബഞ്ചില്‍ തിങ്ങിയിരുന്നവരില്‍ ചിലരുടെ മുഖം താണു. കരുണാനിധിയുടെ മുഖത്ത് വിടര്‍ന്ന ചിരി. സന്തോഷമാണോ സങ്കടമാണോ എന്ന് മനസ്സിലാകാത്ത ഒന്ന്. സുബ്രഹ്മണ്യന്റെ മുഖത്ത് വികാരമുണ്ടായില്ല. എത്രാമത്തെ തവണയാണ് ഈ ചോദ്യം കേള്‍ക്കുന്നത് എന്ന ഭാവം.
അഞ്ചാം ക്ലാസ്സില്‍ അഞ്ചാമത്തെ കൊല്ലമായിരുന്നു രണ്ട് പേര്‍ക്കും.
എനിക്ക് കൗതുകമേറ്റിയത് കരുണാനിധിയെന്ന പേരായിരുന്നു. അന്നോളം അങ്ങനെയൊരു പേര് ആര്‍ക്കും കേട്ടിട്ടില്ല. പേരിന്റെ കഥ സുബ്രഹ്മണ്യന് ഇങ്ങനെ പറഞ്ഞു - ''ഇവന് പാണ്ടിയാ... അവിടത്തെ ഏതോ വല്യ മൂപ്പീന്നിന്റെ പേരാ ഇവന്....''
കരുണാനിധി തമിഴനാണ്. ജനിച്ചതും വളര്‍ന്നതുമൊക്കെ എറണാകുളം ജില്ലയിലെ കളമശ്ശേരിക്കടുത്ത്. അപ്പനും അമ്മക്കും കൂലിപ്പണി. ഇടക്കൊക്കെ കരുണാനിധിയും പണിക്ക് പോകും. പണിക്ക് പോകാത്തപ്പോള്‍ സ്ക്കൂളില്‍ വരും.
പിന്നീട് വന്ന ഓരോ അധ്യാപകരും ഇവരെ കളിയാക്കി. ബഞ്ചിന് ഭാരമാകാന്‍ എന്തിനിങ്ങോട്ട് പോരുന്നുവെന്ന് വരെ ചോദ്യങ്ങള്‍.
ക്ലാസില്‍ വന്ന ദിവസമൊക്കെ ഇവര്‍ക്ക് അടി കിട്ടി. ചോദ്യത്തിന് ഉത്തരങ്ങളില്ലാത്തതിന്, ഹോം വര്‍ക്ക് ചെയ്യാത്തതിന്, കോപ്പി എഴുതാത്തതിന്, പുസ്തകം കൊണ്ടുവരാത്തതിന്, ക്ലാസില്‍ സംസാരിച്ചതിന് ഒക്കെ. പരീക്ഷകള്‍ക്ക് ശേഷമുള്ള പ്രോഗ്രസ് കാര്‍ഡ് വിതരണം ഇവരുടെ അവഹേളന വേദികളായിരുന്നു. അവസാനത്തു നിന്ന് ഒന്നാമന് കരുണാനിധി. എന്തിനിങ്ങോട്ട് പോരുന്നുവെന്ന ചോദ്യത്തോട് അവന് ചിരിച്ചു. കണ്ടു പഠിക്കാനായി അധ്യാപകര്‍ ചൂണ്ടിക്കാട്ടിയ പഠിപ്പിസ്റ്റുകളെ നോക്കിയും ചിരിച്ചു.
'ഒന്നു പോടെര്‍ക്ക, ചൊല്ലിപ്പഠിക്കാന്‍ എല്ലാര്ക്കും പറ്റോ?'' എന്ന് തമിഴ് കലര്‍ന്ന മലയാളത്തില്‍ ആത്മഗതം പറഞ്ഞു. പിന്നെയും ചിരിച്ചു.
ഹെഡ്മാസ്റ്റര് അന്തപ്പന് സാറിന്റെ മിന്നല്‍ പരിശോധനയിലൊക്കെ പിന് ബഞ്ചുകാരുടെ പിറകില്‍ അടി വീണു, കാരണങ്ങളില്ലാതെ. അടി മടുത്തെങ്കിലും ഇവന്മാര് നിര്‍ത്തിപ്പോയെങ്കില്‍ എന്ന് അന്തപ്പന് സാറിന്റെ ആത്മഗതം, എല്ലാവരും കേള്‍ക്കെ.
അടിയേക്കാള്‍ ഊക്കുള്ള പരിഹാസം.
പരിഹാസങ്ങളുടെ മൂര്‍ധന്യത്തില്‍ മലായാളം വാധ്യാരോട് കരുണാനിധി ഇടഞ്ഞു. പാഠം പഠിച്ചില്ലേലും ഒന്നാമനാകാം സാറേ എന്ന്. നീയൊന്നും ഒരിക്കലുമാകില്ലെന്ന് വാധ്യാരുടെ മറുപടി.
അന്നുച്ചക്ക് കരുണാനിധി പറഞ്ഞു, 'ഞാന്‍ ഓട്ട മത്സരത്തിന് ചേരും.'
സ്ക്കൂളിലന്ന് കായികമേളയല്ല - ഓട്ടവും ചാട്ടവും മത്സരമാണ്.
ഓട്ടത്തില്‍ നാലിനമോ മറ്റോ ഉണ്ടായിരുന്നുവെന്നാണ് ഓര്മ. മൂന്നിനത്തിന് കരുണാനിധി പേരു കൊടുത്തു.
മൂന്നിലും ഒന്നാമനായി, പതിവു പോലെ ചിരിച്ചു.
അവന്റെ ഓട്ടം ഓര്‍മയിലുണ്ട്, കൈകള്‍ ശരീരത്തില്‍ നിന്ന് അധികം അകറ്റാതെ വീശിക്കൊണ്ട്...എല്ലാ പരിഹാസങ്ങളെയും തോല്‍പ്പിക്കുമെന്ന് മുഖത്ത് ഉറപ്പിച്ച്...പാണ്ടിയെന്ന കളിയാക്കലിനെ കരിച്ച് കളയാനുള്ള തീ കണ്ണില്‍ സൂക്ഷിച്ച്....ഈര്‍ക്കിലിയില്‍ കോര്‍ത്ത മധുരവും നിറവും ചേര്‍ത്ത ഐസില്‍ തീരുന്ന ഉച്ചഭക്ഷണം കാലുകളുടെ കരുത്തിനെ ചോര്‍ത്തില്ലെന്ന വിശ്വാസത്തില്‍...ചിരിയില്‍ അമര്‍ത്തിയ നിലവിളി പുറത്തേക്ക് ഒഴുക്കും പോലെ...
സബ് ജില്ലയിലും ജില്ലയിലും അവന് ഒന്നാമനായി. സംസ്ഥാനത്തേക്ക് പോയില്ല.
- - - - -
2008ലെ ബീജിംഗ് ഒളിംപിക്സില്‍ 100 മീറ്ററിലും 200 മീറ്ററിലും ഉസൈന്‍ ബോള്‍ട്ട് ഓടിക്കയറിയപ്പോള്‍, അതിലൊരു നിലവിളിയുടെ കരുത്തുണ്ടെന്നാണ് ആദ്യം തോന്നിയത്. ഒളിംപിക്സിനെക്കുറിച്ചൊരു പ്രോഗ്രാം ചെയ്തപ്പോള്‍ ഉസൈന്‍ ബോള്‍ട്ടിന്റെ വേഗത്തിനൊപ്പം പണ്ഡിറ്റ് ജസ്രാജിന്റെ ആലാപനം ചേര്‍ത്തു. മനസ്സിനെ ഉലക്കുന്ന രാഗവിസ്താരം തെരഞ്ഞെടുത്തത് ബിജു റഹ്മാനായിരുന്നു (ക്യാമാറാമാന് - അന്ന് ഇന്ത്യാവിഷനില്‍).
അന്ന് ഉസൈന്‍ ബോള്‍ട്ടിന്റെ ഓട്ടം കണ്ടപ്പോള്‍ ആദ്യം ഓര്‍മയിലെത്തിയത് കരുണാനിധിയായിരുന്നു. അന്ന് വെറുതെ എഴുതിവെച്ചതാണ് മുകളില്‍ ചേര്‍ത്ത കുറിപ്പ്. വാക്യങ്ങളില്‍ ചിലത് ചെറുതാക്കിയെന്ന് മാത്രം.
No comments:
Post a Comment