പ്രജാപതി മൗനം ഭഞ്ജിച്ചുവെന്നാണ് വരിഷ്ഠ പത്രകാര്‍ അച്ചുനിരത്തിയത്. പശു സംരക്ഷകരെന്ന പേരില്‍ രാജ്യത്ത് പ്രത്യക്ഷപ്പെടുന്നവരില്‍ 70 മുതല്‍ 80 വരെ ശതമാനം സാമുഹിക വിരുദ്ധരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുമ്പോള്‍ അതൊരു മൗന ഭഞ്ജനമായി വരിഷ്ഠ പത്രകാരന്മാര്ക്ക് തോന്നുന്നുവെങ്കില്‍ ക്ഷീണം പ്രജാപതിക്ക് തന്നെയാണ്. ഈ ഭഞ്ജനം ഏതെങ്കിലും വിധത്തില്‍ സംഘ്പരിവാരം ഇതിനകം വ്യക്തമാക്കിയ നിലപാടുകളില്‍ നിന്ന് ഭിന്നമാകുന്നുണ്ടോ എന്ന പരിശോധന വേറെ തന്നെ നടക്കണം.
മഹാരാഷ്ട്രയിലെ ബി ജെ പി സര്‍ക്കാര്‍ മാട്ടിറച്ചി നിരോധം ഏര്‍പ്പെടുത്തുകയും കൈവശം വെക്കുന്നത് പോലും ജയില്‍ ഉറപ്പാക്കുന്നതാണെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്യുകയും ചെയ്തത് മുതല്‍ രാജ്യത്തെല്ലായിടത്തും നിരോധമെന്ന പഴയ ആവശ്യം സംഘ്പരിവാരം ശക്തമായി ഉന്നയിക്കാന്‍ തുടങ്ങിയിരുന്നു. പശുവിനെ കശാപ്പു ചെയ്തുവെന്നോ പശുവിറച്ചി സൂക്ഷിച്ചുവെന്നോ ഒക്കെ ആരോപിച്ച് ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍, മുഹമ്മദ് അഖ്ലാഖിനെ ഒരു സംഘം വര്‍ഗീയവാദികള്‍ മര്‍ദിച്ച് കൊലപ്പെടുത്തുകയും രാജ്യത്തിന്റെ പല ഭാഗങ്ങളിലും കാലിക്കടത്ത് ആരോപിച്ച് ന്യൂനപക്ഷ സമുദായാംഗങ്ങള്‍ ആക്രമിക്കപ്പെടുകയും ചെയ്തപ്പോള്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. സംഘ്പരിവാരം പിന്തുടരുന്ന അസഹിഷ്ണുത, അതിനോട് ഭരണകൂടം തുടരുന്ന നിസ്സംഗ മനോഭാവം എന്നതിലൊക്കെ പ്രതിഷേധമുണ്ടായപ്പോള്‍ രാഷ്ട്രപതിയുടെ വാക്കുകളോട് യോജിക്കുന്നുവെന്നതിലൊതുങ്ങിയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. അതുവെച്ച് നോക്കുമ്പോള്‍ ഇപ്പോഴത്തേത് വരിഷ്ഠ പത്രകാര്‍ പറയുംപോലെ ഭഞ്ജനം തന്നെ.
''പശു സംരക്ഷണത്തിന് എന്ന പേരില്‍ ചിലര്‍ രംഗത്തുവരുന്നതില്‍ എനിക്ക് രോഷമുണ്ട്. രാത്രിയില്‍ സാമൂഹികവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ചിലര്‍ പകല്‍ പശു സംരക്ഷകരുടെ മുഖംമൂടി അണിഞ്ഞ് വരികയാണ്. ഇത്തരക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാറുകള്‍ ശേഖരിക്കണം. 70 മുതല്‍ 80 വരെ ശതമാനം പേരും സമൂഹം അംഗീകരിക്കാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരാണെന്ന് കണ്ടെത്താനാകും'' - ഇതാണ് പ്രധാനമന്ത്രി ഡല്‍ഹിയിലെ പ്രഭാഷണത്തില്‍ പറഞ്ഞത്.
ഇങ്ങനെ പറയാന്‍ നരേന്ദ്ര മോദിയെ നിര്‍ബന്ധിതമാക്കിയത് ഗുജറാത്തിലെ സവിശേഷ സാഹചര്യമാണെന്ന് വ്യക്തം. പശുവിനെ കശാപ്പ് ചെയ്ത് തോലെടുത്തുവെന്ന് ആരോപിച്ച് ദളിത് വിഭാഗക്കാരായ ചെറുപ്പക്കാരെ 'പശു സംരക്ഷകര്‍' മര്‍ദിക്കുന്നതിന്റെ ദൃശ്യം പുറത്തുവരികയും ഗുജറാത്തിലെ ദളിത് വിഭാഗം വലിയ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തു. ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ പട്ടേല്‍ സമുദായത്തിലെ ഒരു വിഭാഗം ബി ജെ പിക്കെതിരെ രംഗത്തുവന്നതിന് പിറകെ ദളിതുകള്‍ കൂടി എതിരാകുന്ന സാഹചര്യം ഗുജറാത്തില്‍ ബി ജെ പിയുടെ ഭരണത്തുടര്‍ച്ചയെ ബാധിച്ചേക്കുമെന്ന് നരേന്ദ്ര മോദി തന്നെ സംശയിക്കുന്നു.
പതിറ്റാണ്ടിലേറെക്കാലം നരേന്ദ്ര മോദി ഭരിച്ച ഗുജറാത്തിലെ ദളിതുകള്‍, തുടരുന്ന അവഗണന ചൂണ്ടിക്കാട്ടി പ്രക്ഷോഭം നടത്തുമ്പോള്‍ ഉത്തര്‍ പ്രദേശുള്‍പ്പെടെ അടുത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ ദളിതുകളെ പാട്ടിലാക്കാനുള്ള ബി ജെ പിയുടെ ശ്രമങ്ങളെ അത് വലിയ തോതില്‍ ബാധിക്കുമെന്ന ശങ്കയും മോദിക്കും ബി ജെ പി പ്രസിഡന്റ് അമിത് ഷാക്കുമുണ്ടാകും. ഡല്‍ഹിക്കും ബിഹാറിനും പിറകെ ഉത്തര്‍ പ്രദേശില്‍ കൂടി തിരിച്ചടിയുണ്ടായാല്‍, ചോദ്യംചെയ്യപ്പെടാത്ത അധികാരകേന്ദ്രമെന്ന പ്രതീതി ഇല്ലാതാകുമോ എന്ന സംശയത്തില്‍ നിന്ന് കൂടിയാണ് ഈ ഭഞ്ജനമുണ്ടാകുന്നത്. അത് മനസ്സിലാക്കാനുള്ള വിവേകം അരപ്പട്ടിണിക്ക്, മുഴുപ്പട്ടിണി ചികിത്സയായെടുക്കുന്ന, ജനസംഖ്യയിലെ ഭൂരിഭാഗത്തിനുമുണ്ടാകുമെന്ന തിരിച്ചറിവ് ഇപ്പോഴും ഇവര്‍ക്കുണ്ടാകുന്നില്ല.
ഭഞ്ജനത്തിലെ വൈരുധ്യവും കാണാതെ പോയിക്കൂട.
പശു സംരക്ഷകരെന്ന പേരില്‍ രംഗത്തുവരുന്നവരില്‍ 70 മുതല്‍ 80 വരെ ശതമാനവും സാമൂഹിക വിരുദ്ധരാകാമെന്നേ നരേന്ദ്ര മോദി പറയുന്നുള്ളൂ. 30 മുതല്‍ 20 വരെ ശതമാനം സാമുഹിക വിരുദ്ധരല്ലാത്ത പശു സംരക്ഷകരാണ്. അത്തരം പശു സംരക്ഷകരെ രാജ്യത്തിന് ആവശ്യമുണ്ടെന്ന് പറയാതെ പറയുന്നു അദ്ദേഹം. അങ്ങനെയുള്ള പശു സംരക്ഷണം രാജ്യ ഭരണകൂടത്തിന്റെ അജന്‍ഡയുടെ ഭാഗമാണെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. മുഹമ്മദ് അഖ്ലാഖിനെ കൊലയെത്തുടര്‍ന്ന് സംഘ്പരിവാറിന്റെ അസഹിഷ്ണുത വിമര്ശിക്കപ്പെട്ടപ്പോള് രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (ആര് എസ് എസ്) മുഖപത്രം പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വേദ കാലം മുതല്‍ ഗോവധം ചെയ്യുന്നവര്‍ പാപികളാണെന്നും അവര്‍ക്ക് വധശിക്ഷ വേദം നിഷ്കര്‍ഷിക്കുന്നുണ്ടെന്നും പറഞ്ഞിരുന്നു.
മാട്ടിറച്ചി കഴിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് പാക്കിസ്ഥാനിലേക്ക് പോകാമെന്ന് ബി ജെ പിയുടെയും ഇതര സംഘ്പരിവാര്‍ സംഘടനകളുടെയും നേതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മുസ്ലിംകള്ക്ക് ഈ രാജ്യത്ത് ജീവിക്കണമെന്നുണ്ടെങ്കില്‍ അവര്‍ മാട്ടിറച്ചി കഴിക്കുന്നത് നിര്‍ത്തണെന്ന് പറഞ്ഞ മനോഹര്‍ ലാല്‍ ഖട്ടര്‍, ഇപ്പോഴും ബി ജെ പി ഭരിക്കുന്ന ഹരിയാനയില്‍ മുഖ്യമന്ത്രി സ്ഥാനത്തുണ്ട്. ദളിതുകളെ 'പശു സംരക്ഷകര്‍' മര്‍ദിച്ചത് നന്നായെന്ന് പറഞ്ഞ ബി ജെ പി നേതാവ് രാജ് സിംഗ്, ഗുജറാത്ത് നിയമസഭയില്‍ അംഗമാണ്. ഈ നേതാക്കളും ആര് എസ് എസ് മുഖപത്രവും 'മുഖംമൂടി' ധരിച്ചതും അല്ലാത്തതുമായ 'പശു സംരക്ഷകരെ' ഏതെങ്കിലും വിധത്തില്‍ പിന്തുണക്കുന്നുണ്ടോ എന്ന് കൂടി പ്രധാനമന്ത്രി വ്യക്തമാക്കേണ്ടതുണ്ട്. സാമൂഹിക വിരുദ്ധരെ പശു സംരക്ഷണത്തിന്റെ പേരില്‍ രംഗത്തുവരാന്‍ ഈ പ്രസ്താവനകളും ലേഖനങ്ങളും ഏതെങ്കിലും വിധത്തില്‍ പ്രേരിപ്പിച്ചിട്ടുണ്ടോ എന്ന് കൂടി പരിശോധിക്കാന്‍ സംഘ്പരിവാരത്തിന്റെ പ്രതിനിധി കൂടിയായ പ്രധാനമന്ത്രിക്ക് ബാധ്യതയുണ്ട്.
വരിഷ്ഠ പത്രകാരുടെ ഭാഷയില്‍ ഭഞ്ജിക്കപ്പെട്ട മൗനം, ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്. 'രാജ്യത്തെ പഞ്ചായത്തുകളില്‍, ഗ്രാമ പഞ്ചായത്തുകളില്‍, ജില്ലകളില്‍, സംസ്ഥാനങ്ങളിലൊക്കെ നടക്കുന്ന സംഗതികള്‍ക്ക് പ്രധാനമന്ത്രി ഉത്തരവാദിയാണെന്ന് വാദിക്കുന്നതില്‍ രാഷ്ട്രീയത്തില്‍ നല്ലതായിരിക്കും, എന്നാല്‍ അത് ഭരണത്തെ ബാധിക്കു'മെന്നാണ് നരേന്ദ്ര മോദി പറയുന്നത്. ഏതെങ്കിലും പഞ്ചായത്തില്‍ പശു സംരക്ഷകരെന്ന് അവകാശപ്പെട്ടെ രംഗത്തുവരുന്നവര്‍ ആരെയെങ്കിലും ആക്രമിച്ചാലോ/കൊലപ്പെടുത്തിയാലോ പ്രധാനമന്ത്രിക്ക് എന്തു ചെയ്യാനാകും? അതിനൊക്കെ ഉത്തരവാദിത്വമേല്ക്കാനുള്ളതാണോ പ്രധാനമന്ത്രി പദമെന്നാണ് നരേന്ദ്ര മോദി ചോദിക്കുന്നത്.
ഫെഡറല്‍ സമ്പ്രദായത്തില്‍ ക്രമസമാധാനപാലനം സംസ്ഥാന സര്‍ക്കാറുകളുടെ ഉത്തരവാദിത്തമാണ്. ആ നിലക്കാണ് 'പശു സംരക്ഷകരെ'ന്ന പേരില്‍ രംഗത്തുവരുന്നവരെക്കുറിച്ച് അന്വേഷിച്ച് രേഖ തയ്യാറാക്കാനും അവരില്‍ 80 ശതമാനത്തോളം സാമുഹിക വിരുദ്ധരാണെന്ന് ബോധ്യപ്പെടാനും സംസ്ഥാന സര്‍ക്കാറുകളോട് പ്രധാനമന്ത്രി ആവശ്യപ്പെടുന്നത്. ഈ സാമൂഹിക വിരുദ്ധരെപ്പോലെ യഥാര്‍ഥ 'പശു സംരക്ഷകരെ' കാണരുതെന്ന വ്യംഗ്യം കൂടി ഈ പ്രസ്താവനയിലുണ്ട്.
സബര്‍മതി എക്സ്പ്രസിന് തീപിടിച്ച് 58 പേര് മരിച്ച ദുരന്തത്തിന് ശേഷം ഗുജറാത്തില്‍ ആസൂത്രിതമായ വംശഹത്യ അരങ്ങേറിയപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി, ഒരു പതിറ്റാണ്ടിന് ശേഷം, അതിലെ തന്റെ ഉത്തരവാദിത്തത്തെക്കുറിച്ച് പറഞ്ഞത് 'കാറിനടിയില്‍ പട്ടിക്കുഞ്ഞ് പെട്ടാല്‍ കാറില്‍ യാത്ര ചെയ്യുന്നയാള്‍ ഉത്തരവാദിയാകുന്നത് എങ്ങനെയാണ്' എന്നാണ്. ആയിരത്തിലധികം പേരുടെ ജീവനെടുത്ത, നിരവധി സ്ത്രീകള്‍ ക്രൂരമായ അതിക്രമത്തിന് വിധേയമാക്കപ്പെട്ട, കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ നശിപ്പിക്കപ്പെട്ട നൃശംസമായ വംശഹത്യയെക്കുറിച്ച് ഇവ്വിധം പ്രതികരിച്ച ഒരാള്‍, 'പശു സംരക്ഷകരെ'ക്കുറിച്ച് ഇത്രയെങ്കിലും പറഞ്ഞുവല്ലോ എന്ന് മാത്രമേ ആശ്വസിക്കാനുള്ളൂ. അവരാരൊക്കെ എന്ന് സംസ്ഥാന സര്‍ക്കാറുകള്‍ അന്വേഷിക്കണമെന്നെങ്കിലും പറയാനുള്ള ഉത്തരവാദിത്തം കാട്ടിയല്ലോ എന്നും. ഈ ഉത്തരവാദിത്തമെങ്കിലും ഗുജറാത്ത് ഭരിച്ചകാലത്ത് താങ്കള്‍ കാണിച്ചിട്ടുണ്ടോ എന്ന് തിരിച്ച് ചോദിക്കരുത്. ഏകപക്ഷീയമായ സംസാരം മാത്രം ഇഷ്ടപ്പെടുന്ന, അത് മാത്രം ശീലിച്ചിട്ടുള്ള വ്യക്തികള്‍ക്ക് അത്തരം ചോദ്യങ്ങള്‍ രുചിക്കയേയില്ല.
ഇപ്പോള്‍ 'പശു സംരക്ഷകരു'ടെ കാര്യത്തിലുള്ള പ്രതികരണവും ഏകപക്ഷീയമാണ്. നരേന്ദ്ര മോദി വിശേഷിപ്പിക്കുന്നത് പോലുള്ള സാമൂഹിക വിരുദ്ധര്‍, 'പശു സംരക്ഷകരെ'ന്ന പേരില്‍ രംഗത്തിറങ്ങാന്‍ പാകത്തിലുള്ള സാഹചര്യം ആരുടെ സൃഷ്ടിയാണ് എന്നതിനെക്കുറിച്ച് മോദി മൗനം പാലിക്കുന്നു. പശു സംരക്ഷണത്തിന്റെ പ്രാധാന്യം വിവരിച്ച്, അതിന് രംഗത്തിറങ്ങാന്‍ ഹിന്ദുത്വ വര്‍ഗീയവാദികളെ പ്രേരിപ്പിക്കും വിധത്തില്‍ പ്രസ്താവനകള്‍ നടത്തിയ നേതാക്കളുടെ കാര്യത്തിലും മൗനമാണ് പ്രധാനമന്ത്രിക്ക്. ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതില്‍ നിന്ന് അവരെ വിലക്കാന്‍ മോദിയോ അദ്ദേഹത്തിന്റെ പരമാധികാരത്തിന് കീഴിലുള്ള ബി ജെ പിയോ തയ്യാറല്ല. അങ്ങനെ അഭിപ്രായം പറയുന്നവര്‍ക്കെതിരെ നടപടി സ്വീകരിച്ച്, രാജ്യത്തിന്റെ മതനിരപേക്ഷ, ബഹുസ്വര സംസ്കാരത്തെ നിലനിര്‍ത്താനാണ് തങ്ങള്‍ യത്നിക്കുന്നത് എന്ന തോന്നല്‍ സൃഷ്ടിക്കാനും ഇവര്‍ ഉദ്ദേശിക്കുന്നില്ല. അതുണ്ടാകാതിരിക്കുവോളം മോദി പറയുന്ന 'സാമൂഹിക വിരുദ്ധര്‍' സംഘ്പരിവാരത്തിന്റെ സൃഷ്ടിയാണെന്ന് വിശ്വസിക്കേണ്ടിവരും. ഇവരെ സാമൂഹിക വിരുദ്ധരായി മുദ്രകുത്തി അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്ന നരേന്ദ്ര മോദി ആര് എസ് എസ് മുഖപത്രത്തില്‍ വന്ന ലേഖനവും ഇത്തരക്കാരുടെ സൃഷ്ടിയാണെന്ന് പറയാന്‍ തയ്യാറാകുമോ? അങ്ങനെ പറയാത്തിടത്തോളം, നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍ നടത്തുന്ന രാഷ്ട്രീയ പ്രസ്താവന മാത്രമായേ മോദിയുടെ പ്രസ്താവനയെ കാണാനാകൂ.
ഹിന്ദുത്വയുടെ പേരില്‍ അതിക്രമം കാട്ടുന്നത് സാമൂഹിക വിരുദ്ധരാണെന്നും ഭരണത്തിന് നേതൃത്വം നല്കുന്ന ബി ജെ പിയോ അതിനെ നിയിന്ത്രിക്കുന്ന ആര് എസ് എസോ ഇത്തരം അതിക്രമങ്ങള്‍ക്ക് പ്രേരണ നല്‍കുകയോ അതിനെ പിന്തുണക്കുകയോ ചെയ്യുന്നില്ലെന്നും സ്ഥാപിച്ചെടുക്കാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നത്. ഈ ശ്രമം ഇന്നോ ഇന്നലെയെ ആര് എസ് എസ് തുടങ്ങിയതല്ല. രാഷ്ട്രപിതാവ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ വധിച്ചത് നാഥുറാം ഗോഡ്സെ എന്ന സാമുഹിക വിരുദ്ധനായിരുന്നുവല്ലോ? ഗാന്ധി വധത്തില്‍ സന്തുഷ്ടരായി മധുരം വിതരണം ചെയ്ത ആര് എസ് എസ്, സംഘത്തില്‍ നിന്ന് മുന്‍കാല പ്രാബല്യത്തോടെ ഗോഡ്സെയെ പുറത്താക്കിയാണ് സാമൂഹിക വിരുദ്ധപ്പട്ടം നല്‍കിയത്! എന്നുവിചാരിച്ച് ഗോഡ്സെ ചെയ്ത 'സല് പ്രവൃത്തി'യെ സംഘം തള്ളിപ്പറയുന്നില്ല. നെഹ്റുവിനൊപ്പം ചേര്‍ന്ന് പാക്കിസ്ഥാനെ പിന്തുണച്ച ഗാന്ധിയോട് ജനങ്ങള്‍ക്കുണ്ടായ രോഷം പ്രകടിപ്പിക്കുകയാണ് ഗോഡ്സെ ചെയ്തത് എന്ന് 1970കളില്‍ സംഘ് മുഖപത്രം വിലയിരുത്തിയത് അതുകൊണ്ടാണ്.
ആകയാല്‍ ഭഞ്ജിക്കപ്പെട്ട മൗനവും തുടരുന്ന മൗനവും തമ്മില്‍ വൈരുധ്യമില്ല. പ്രത്യക്ഷത്തില്‍ രണ്ടെന്ന് തോന്നുമെങ്കിലും വിചാരധാര ഒന്നുതന്നെയാണ്. പ്രജാപതിയാല്‍ സാമൂഹിക വിരുദ്ധരായി ചിത്രീകരിക്കപ്പെടുന്ന എല്ലാ 'പശു സംരക്ഷകര്‍'ക്കും അത് അറിയാവുന്നതുമാണ്.
No comments:
Post a Comment